ആലങ്ങാട്: ബസിൽ വച്ചു പരിചയപ്പെട്ട വയോധികന്റെ വീട്ടിൽ പരിചയക്കാരനെന്ന വ്യാജേന എത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവള പിടിച്ചുപറിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് അർഷാദാണ് (31) ആലങ്ങാട് കോട്ടപ്പുറത്ത് പിടിയിലായത്.
കോട്ടപ്പുറം അക്വാസിറ്റിക്കു സമീപമുള്ള അഷ്റഫിന്റെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം. കണ്ണൂരിൽ നിന്ന് ജോലി തേടിയെത്തി എറണാകുളത്തെ ജോബ് കൺസൾട്ടൻസി സ്ഥാപനത്തിലേക്ക് പോവുകയായിരുന്ന പ്രതിയും എറണാകുളത്ത് കണ്ണിന് ചികിത്സയ്ക്കു പോയി മടങ്ങുകയായിരുന്ന അഷ്റഫും ബസിൽ വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദസംഭാഷണത്തിനിടെ തന്റെ രോഗവിവരവും ചികിത്സയ്ക്കായി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിട്ടുള്ള ഭാര്യയുടെ ആഭരണം വിൽക്കുന്നതിനെക്കുറിച്ചും അഷ്റഫ് പ്രതിയോടു പറഞ്ഞു. കുടുംബ വിവരങ്ങൾ വിശദമായി ചോദിച്ച ഇയാൾ ആലുവയിൽ നിന്ന് കോട്ടപ്പുറത്തേയ്ക്കുള്ള ബസിൽ അഷ്റഫിനെ രഹസ്യമായി പിന്തുടർന്നു. വീട്ടിൽ എത്തിയാലുടൻ അഷ്റഫ് നിസ്കരിക്കാൻ പള്ളിയിൽ പോകുമെന്നും ഈ സമയം ഭാര്യ തനിച്ചായിരിക്കുമെന്നും പ്രതി മുൻകൂട്ടി മനസിലാക്കിയിരുന്നു.
വീട്ടിൽ എത്തിയ ഇയാൾ ഗൾഫിലുള്ള മകന്റെ സുഹൃത്തെന്ന് അഷ്റഫിന്റെ ഭാര്യയെ സ്വയം പരിചയപ്പെടുത്തി. കുടുംബ വിശേഷങ്ങൾ സംസാരിക്കുന്നതിനിടെ നിസ്ക്കരിക്കാനെന്ന വ്യാജേന ഇയാൾ അലമാര ഇരിക്കുന്ന മുറിയിൽ കയറി വാതിൽ ചാരി. അലമാര തുറക്കുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന വീട്ടമ്മ ബഹളംവച്ചതോടെ വാപൊത്തി മുറിയിലേക്കു തള്ളിയിട്ടശേഷം ഇവരുടെ കയ്യിൽ കിടന്ന സ്വർണ്ണവള വലിച്ചൂരിയെടുത്തു. വീട്ടമ്മയെ മുറിയിൽ ഇട്ടു പൂട്ടി പുറത്തിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു. ആലുവ വെസ്റ്റ് പൊലീസിനു കൈമാറി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |