തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനിൽ പോകാൻ പോലും പെൺകുട്ടികൾ ഭയക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ആലുവയിൽ ആത്മഹത്യ ചെയ്ത യുവതിയെ ഭർത്തൃവീട്ടുകാർക്കൊപ്പം ചേർന്ന് അപമാനിക്കുന്ന തരത്തിലാണ് പൊലീസ് സംസാരിച്ചത്. തന്നെയും മകളെയും അപമാനിച്ചതായി പിതാവ് തന്നെ പറഞ്ഞിട്ടുണ്ട്. പ്രതിയാകുന്ന പെൺകുട്ടികൾക്കു പോലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സ്‌റ്റേഷനിൽ നടന്നത്. പെൺകുട്ടിയോട് ഏറ്റവും മോശമായാണ് പൊലീസ് പെരുമാറിയത്.
എം.ജി സർവകലാശാലയിൽ പരസ്യമായി അപമാനിക്കപ്പെട്ട എ.ഐ.എസ്.എഫ് വനിതാ നേതാവിന് പോലും നീതി നിഷേധിക്കപ്പെട്ടു. പൊലീസിനെതിരെ പരാതികൾ ഉയരുമ്പോഴും തെറ്റായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. പരാതിക്കാരായ പെൺകുട്ടികൾ മോശക്കാരികളാണെന്ന മുൻവിധിയാണ് പൊലീസിന്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പൊലീസുകാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകണം. അമ്മയും മക്കളും സഹോദരിമാരുമാണ് സ്‌റ്റേഷനുകളിൽ അപമാനിക്കപ്പെടുന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറാൻ പൊലീസിന് ലൈസൻസ് നൽകിയിട്ടുണ്ടോ? വിമർശിച്ചാൽ പൊലീസിന്റെ ആത്മവീര്യം ചോരുമെങ്കിൽ ഇങ്ങനെയൊരു ആത്മവീര്യം കേരളത്തിന് വേണ്ടെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |