അബുദാബി: യു.എ.ഇ കേന്ദ്രമാക്കി സൈനിക താവളം ഒരുക്കാനുള്ള ബീജിംഗിന്റെ നീക്കം തടഞ്ഞ് അമേരിക്ക. ഖലീഫ തുറമുഖവുമായി ബന്ധപ്പെട്ട് ചൈന നിർമ്മിച്ചു നൽകുന്ന കണ്ടെയ്നർ ടെർമിനലിന്റെ പണിയുടെ ഉപഗ്രഹദൃശ്യങ്ങളിലൂടെയാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഇത് തിരിച്ചറിഞ്ഞത്. ഇതോടെ ടെർമിനലിന്റെ പണി നിറുത്തി വച്ചിരിക്കുകയാണ്. സാധാരണ നിർമ്മാണ രംഗത്ത് ഉപയോഗിക്കുന്ന രീതിക്ക് വിപരീതമായി കൂടുതലായി കുഴിക്കലും മണ്ണ് നീക്കലും നടക്കുന്നതാണ് ഉപഗ്രഹങ്ങൾ കണ്ടെത്തിയത്. ചൈനയുടെ ആഗോളതലത്തിലെ നിർമ്മാണ കമ്പനിയായ കോസ്‌കോ ഗ്രൂപ്പാണ് കണ്ടെയ്നർ ടെർമിനലെന്ന വ്യാജേന സൈനിക കേന്ദ്രം കെട്ടിയുർത്തുന്നത്. ഇത് മറച്ചു വയ്ക്കാനായി പുറമേ നിന്നും ഒന്നും ദൃശ്യമാകാത്ത വിധം വലിയ മതിലുകളും തീർത്തിരുന്നു. യു.എ.ഇയുടെ പരിശോധനകളോട് കമ്പനി സഹകരിക്കാതിരുന്നത് സംശയം വർദ്ധിപ്പിച്ചു. ഈ വിഷയം അബുദാബി ഭരണകൂടവുമായി ജോ ബൈഡൻ നേരിട്ടാണ് ചർച്ച നടത്തിയത്. അബുദാബി രാജകുമാരൻ മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനുമായിട്ടാണ് ബൈഡൻ വിവരങ്ങൾ പങ്കുവച്ചെന്നാണ് സൂചന. ചൈനയുടെ ഈ രഹസ്യ നീക്കത്തെ അമേരിക്ക അതീവ ജാഗ്രതയോടെയാണ് കാണുന്നത്. ചൈനീസ് നാവിക സേന എത്യോപ്യയിലെ ഡിജിബൗട്ടിയിൽ താവളമുറപ്പിച്ചത് ലോകമറിഞ്ഞത് നാലു വർഷങ്ങൾക്ക് ശേഷമാണ്. ദോറാലേയിലെ വാണിജ്യ തുറമുഖത്തിനകത്താണ് ചൈന അതിവിദഗ്ദമായി താവളമുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |