SignIn
Kerala Kaumudi Online
Saturday, 21 September 2024 3.05 AM IST

പറക്കാൻ പൊലീസിന് ധൃതിയായി, കോപ്ടർ നടപടികൾ അതിവേഗം

Increase Font Size Decrease Font Size Print Page

heli

തിരുവനന്തപുരം: കടമെടുത്ത് ശമ്പളവും പെൻഷനും നൽകേണ്ട ഗതികേടിലാണ് സർക്കാരെങ്കിലും പൊലീസിന് ഹെലികോപ്ടറിൽ പറന്നുരസിക്കാൻ ധൃതിയായി. മൂന്നുവർഷത്തേക്ക് ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചെലവ് കോടികളാണ്. ശനിയാഴ്ച കോപ്ടർ ലേലത്തിനുള്ള സാങ്കേതിക ബിഡ് തുറക്കും. ആറിന് എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ ഫിസിക്കൽ ബിഡ് പരിശോധനയുമുണ്ട്. മൂന്നുവർഷത്തേക്കാണ് കരാറെങ്കിലും രണ്ടുവർഷത്തേക്കു കൂടി നീട്ടാനാകും വിധത്തിലാണ് ഇത്തവണ ഇരട്ട എഞ്ചിൻ ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത്.

ദുരന്തനിവാരണത്തിനോ രക്ഷാദൗത്യത്തിനോ കഴിയാത്ത കോപ്ടർ, വി.ഐ.പികൾക്കും പൊലീസ് ഉന്നതർക്കും പറന്നുരസിക്കാനാണ് വാടകയ്ക്കെടുക്കുന്നതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ആറ് വി.ഐ.പി യാത്രക്കാരെയും 9 സാധാരണ യാത്രക്കാരെയും ഓരോരുത്തരുടെയും പത്ത് കിലോ ലഗേജും വഹിക്കാനാവുന്ന കോപ്ടറാണ് ഇത്തവണ വാടകയ്ക്കെടുക്കുക. വി.ഐ.പികൾക്കിരിക്കാൻ വിശാലമായ സീറ്റ് സജ്ജമാക്കണം. 15 വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടർ പ്രതിമാസം 20 മണിക്കൂറെങ്കിലും പറക്കണം. കൂടുതൽ പറന്നാൽ മണിക്കൂർ കണക്കിൽ അധികതുക നൽകും. 50 ലക്ഷം രൂപയാണ് ബിഡ് ബോണ്ട്. കരാറൊപ്പിട്ട് 15ദിവസത്തിനകം കോപ്ടർ തിരുവനന്തപുരത്ത് എത്തിക്കണം. അടുത്തദിവസം മുതൽ പറക്കണം.

ആദ്യമെടുത്ത വാടക ഹെലികോപ്ടറിന് 22.21കോടിയാണ് ചെലവിട്ടതെങ്കിലും ഉപയോഗമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ സുഖനിദ്ര‌യിലായിരുന്നു. 1.70 കോടിയായിരുന്നു മാസവാടക. കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോ കോപ്ടർ പറക്കില്ലായിരുന്നു. സീറ്റുകൾ മാറ്റി എയർലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നതെങ്കിലും നടന്നില്ല. മാവോയിസ്റ്റ് വേട്ടയ്ക്കും നിരീക്ഷണത്തിനും കോപ്ടറിൽ സേനയെ എത്തിച്ചപ്പോൾ ഇരമ്പൽ കേട്ട് മാവോയിസ്റ്റുകൾ കടന്നുകളഞ്ഞു. എന്നിട്ടും മാവോയിസ്റ്റുകളെ കണ്ടാലുടൻ നേരിടാനായി സേനയെ എത്തിക്കാൻ ഓപ്പറേഷണൽ ഹെലികോപ്ടർ അത്യാവശ്യമാണെന്ന ഡി.ജി.പിയുടെ ശുപാർശയിലാണ് രണ്ടാമതും കോപ്ടർ വാടകയ്ക്കെടുക്കുന്നത്.

കോപ്ടറുമായി സൈന്യം റെഡി, എന്നാലും വേണ്ട

ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാൽ എന്ത് ആവശ്യത്തിനും വ്യോമസേന തിരുവനന്തപുരത്തുനിന്നും നാവികസേന കൊച്ചിയിൽ നിന്നും കോപ്ടറുകൾ വിട്ടുനൽകും. കോപ്ടറിന്റെ വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടിയുണ്ട്. സേനയ്ക്ക് നികുതി നൽകേണ്ടതില്ല.

ആയുധങ്ങൾ ഘടിപ്പിക്കാവുന്ന സേനാകോപ്ടറുകളും കേരളത്തിലുണ്ട്. അതിന് പ്രത്യേക പണം നൽകേണ്ടതില്ല. ഒരു ലക്ഷം വരെ ബിൽ നൽകുമെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പണമിടപാടിൽ കുറവു വരുത്തും.

ഏത് കാലാവസ്ഥയിലും പറക്കാനും എയർലിഫ്‌റ്റിംഗ് അടക്കം രക്ഷാദൗത്യങ്ങൾ നടത്താനും സേനാകോപ്ടറുകൾക്ക് കഴിയും. വറ്റിവരണ്ട പുഴയിലും റോഡിലും വീടിന്റെ ടെറസിലുമെല്ലാം കോപ്ടറുകൾ ഇറക്കിയ വിദഗ്ദ്ധ പൈലറ്റുമാർ സേനയ്ക്കുണ്ട്.

22.21കോടി

ഒരു വർഷത്തേക്ക് വാടകഹെലികോപ്ടറിന് മുടക്കിയത്

56.72ലക്ഷം

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിംഗ് ഫീസായി നൽകി

85 ലക്ഷം

ഇതേ കോപ്ടറിന് ഛത്തീസ്ഗഡ് സർക്കാർ നൽകിയ മാസവാടക

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.