ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റം മതിയായ നടപടിയല്ല
ബാലനീതി വകുപ്പ് 75 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറ്രിങ്ങലിൽ പിങ്ക് പൊലീസ് പിതാവിനെയും മകളെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ ബാലനീതി വകുപ്പ് 75 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണം. കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നത് സംബന്ധിച്ച് പൊലീസ് സേനാംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകണം. ഇതിന് ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണം. പെൺകുട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പെരുമാറ്റം വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. ഇത് മാറ്റാനുള്ള നടപടിയും സർക്കാർ തലത്തിൽ സ്വീകരിക്കണം. ഈ മൂന്ന് നിർദേശങ്ങളും നടപ്പാക്കി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ നിർദ്ദേശിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമാണ് ഉത്തരവിറക്കിയത്.
ഒരു കുട്ടിയെ മോഷ്ടാവായി ചിത്രീകരിക്കാൻ പൊലീസുദ്യോഗസ്ഥ ശ്രമിച്ചത് അംഗീകരിക്കാൻ കഴിയില്ല. ഇത്രയും ഗുരുതരമായ കുറ്റം ചെയ്തിട്ടും ഉദ്യോഗസ്ഥയെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. സ്ഥലം മാറ്റമെന്നത് സേനയിൽ അച്ചടക്കത്തിന്റെ ഭാഗമായ സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഈ സംഭവത്തിൽ അത് മതിയാകില്ല. കനത്ത ശിക്ഷാനടപടി തന്നെ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ആഗസ്റ്റ് 27നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി നടുറോഡിൽ ചോദ്യം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |