സംസാരിക്കാൻ അനുവദിച്ചില്ല, ആപ്പ് നേതാവ് ഇറങ്ങിപ്പോയി
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെ അപലപിച്ചു.
പ്രധാനമന്ത്രി സർവകക്ഷിയോഗത്തെ അവഗണിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ആരോപണമുയർന്നു.
'യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും ഞങ്ങളോട് ചിലത് പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്ന് ' രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.
എന്നാൽ പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി ഇതൊക്കെ തള്ളിക്കളഞ്ഞു. മുമ്പ് സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന രീതി ഉണ്ടായിരുന്നില്ല. അതു തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. എല്ലാ സർവകക്ഷിയോഗത്തിലും അദ്ദേഹം പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ അതിനു സാധിക്കില്ലെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. സഭകളുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ കക്ഷികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും നടപടിക്രമങ്ങൾ അനുശാസിക്കുന്ന ഏത് വിഷയങ്ങളും പാർലിമെന്റിൽ ചർച്ച ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പാർലിമെന്റിൽ ആരോഗ്യകരമായ ചർച്ചയാണ് നടക്കേണ്ടതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
വിലക്കയറ്റം, ഇന്ധന വിലവർദ്ധന, കർഷകരുടെ ആശങ്കകൾ തുടങ്ങിയ നിരവധി വിഷയങ്ങൾ പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ ഉന്നയിച്ചു. മിനിമം താങ്ങുവില ഉറപ്പ് നൽകുന്ന നിയമം രൂപീകരിക്കണമെന്ന് എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടതായി ഖാർഗെ അറിയിച്ചു. എന്നാൽ തന്നെ യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി പ്രതിനിധി സഞ്ജയ് സിംഗ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.താങ്ങുവിലയ്ക്ക് നിയമം കൊണ്ടുവരണമെന്നതും മറ്റു ചില കര്‍ഷകരുടെ ആവശ്യങ്ങളുമാണ് സഞ്ജയ് സിംഗ് ഉന്നയിക്കാനിരുന്നത്.
ലോകസഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി, ആനന്ദ് ശർമ്മ, ടി.ആർ.ബാലു, ശരദ് പവാർ, വിനായക് റാവത്ത്, രാംഗോപാൽ യാദവ്, ഫാറൂഖ് അബ്ദുള്ള തുടങ്ങി 30 പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയൽ, വി.മുരളീധരൻ, അർജ്ജുൻ സിംഗ് മേഘ് വാൾ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |