അഹമ്മദാബാദ്: ഉച്ചയുറക്കത്തിന്റെ പേരിൽ യുവതിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ അഹമ്മദാബാദിലെ ഷാഹിബാഗ് സ്വദേശിയായ 24 കാരിയാണ് പരാതിക്കാരി. പകൽ ഉറങ്ങുന്നത് ഭർത്താവിനും വീട്ടുകാർക്കും ഇഷ്‌ടമല്ലെന്ന് ആരോപിച്ചാണ് അവർ അടിച്ചതെന്ന് യുവതി പൊലീസിന് പരാതി നൽകി.
2016ലായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഇരുവരും ഭർത്തൃവീട്ടിലായിരുന്നു താമസം. തുടക്കം മുതലേ ഉച്ചയുറക്കത്തെ അവർ എതിർത്തിരുന്നു. അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലി മുഴുവൻ ചെയ്യേണ്ടി വരുന്നതുകൊണ്ടാണ് ഉച്ചയ്‌ക്ക് ഉറങ്ങി പോകുന്നതെന്ന് പെൺകുട്ടി പറഞ്ഞെങ്കിലും ഭർത്തൃവീട്ടുകാർ എതിർപ്പ് തുടർന്നുകൊണ്ടേയിരുന്നു.
വഴക്ക് ശാരീരികോപദ്രവമായതോടെയാണ് യുവതി കാഡി പൊലീസിൽ പരാതി നൽകിയത്. തുടർന്ന്, പൊലീസുകാരുടെ ഒത്തുതീർപ്പ് ചർച്ചയ്ക്കൊടുവിൽ യുവതി തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. പക്ഷേ, പഴയതിലും ക്രൂരമായിട്ടാണ് പിന്നീട് തന്നോട് പെരുമാറിയതെന്ന് അവർ പറഞ്ഞു. ഗർഭിണിയായതോടെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ആൺകുഞ്ഞിനെ പ്രസവിക്കാത്തതിന്റെ പേരിൽ നിരന്തരം ഉപദ്രവം തുടങ്ങി. ഈ വർഷമാദ്യം ഭർത്താവ് വീടുപേക്ഷിച്ചു പോയി. തുടർന്ന് സമുദായ നേതാക്കൾ ഇടപെട്ടിട്ടും അവളെ സ്വീകരിക്കാൻ ഭർത്താവ് തയ്യാറായില്ല. അതോടെ, ഭർതൃവീട്ടുകാരുടെ ഉപദ്രവും കൂടി. തുടർന്നാണ്, ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിന് യുവതി പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |