തിരുവനന്തപുരം: എന്തൊക്കെ വന്നാലും സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന കെ - റെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി കത്തിടപാടുകളും ചർച്ചകളും നടക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനപദ്ധതികളെ കേന്ദ്രം തകർക്കുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ വികസനത്തിന് ഉതകുന്ന പദ്ധതിയെ കുറിച്ച് തെറ്റായ പ്രചാരണം നടക്കുകയാണ്. വികസനം തടയുന്നതിന് വേണ്ടി യു.ഡി.എഫും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഇവർ ഒരേസ്വരത്തിൽ വികസനത്തെ എതിർക്കുകയാണ്. ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം വേദനാജനകമാണ്. പരിസ്ഥിതി പൂർണമായും സംരക്ഷിച്ചുള്ള പദ്ധതിയാണ് കെ - റെയിൽ. നെൽപ്പാടങ്ങളോ കൃഷിയോ നശിക്കില്ല. പാടങ്ങളിൽ പാലത്തിലൂടെയാകും ട്രെയിൻ പോവുക.
പദ്ധതി നടപ്പാക്കുമ്പോൾ അരലക്ഷംപേർക്ക് തൊഴിൽ നൽകാനാകും. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് മതിയായ നഷ്ടപരിഹാരത്തിന് 4460 കോടി നീക്കിവച്ചിട്ടുണ്ട്. പുനരധിവാസത്തിന് 1730 കോടിയും. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഈ പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തിന്റെ വികസനത്തെ തുരങ്കം വയ്‌ക്കുന്നതിന് കോൺഗ്രസ് ശ്രമിക്കുകയാണ്. ഈ ശക്തികൾ ഏതെല്ലാം തലങ്ങളിൽ ഇതിന് തുരങ്കം വയ്‌ക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ ചില പ്രതിഫലനങ്ങൾ കേന്ദ്രത്തിലും കാണുന്നുണ്ട്. ബി.ജെ.പിയുടെ നിലപാട് ഇതിലൊരു ഘടകമാണ്. നേരത്തെ വലിയ തോതിൽ സഹകരിച്ചു നിന്നചിലർ ഇപ്പോൾ മുടക്ക് ന്യായങ്ങൾ പറയുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ബാദ്ധ്യതകളും സംസ്ഥാനം ഏറ്റെടുക്കും. വികസന പദ്ധതികളുടെ കാര്യത്തിൽ കേരളം വലിയതോതിൽ അവഗണിക്കപ്പെടുകയാണ്. അതിനാൽ, കേന്ദ്രത്തിന്റെ പിന്തുണ ആവശ്യമാണ്. എന്നാലത് കേരളത്തിന്റെ ഔദാര്യമല്ല, അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം.വി.ഗോവിന്ദൻ, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, കടകംപളളി സുരേന്ദ്രൻ എം.എൽ.എ, സി.ദിവാകരൻ, നീലലോഹിതദാസൻ നാടാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |