തൃശൂർ: ഇരിങ്ങാലക്കുടയിൽ ഫോർമാലിൻ കഴിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഫോർമാലിൻ സൂക്ഷിച്ച കോഴിക്കടയിലെ ജീവനക്കാരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഫോർമാലിൻ വാങ്ങിയ മെഡിക്കൽ ഷോപ്പ് കണ്ടെത്താൻ ശ്രമം തുടരുന്നു.
ഇരിങ്ങാലക്കുട ചന്തക്കുന്നിൽ എക്‌സൈസ് ഓഫീസിന് സമീപത്തെ ഗോൾഡൻ ചിക്കൻ സെന്റർ ഉടമ കണ്ണമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത്, ഇരിങ്ങാലക്കുട ബിവറേജിന് സമീപം തട്ടുകട നടത്തുന്ന പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ശങ്കരന്റെ മകൻ ബിജു എന്നിവരാണ് മരിച്ചത്.
ഫോർമാലിൻ ഉള്ളിൽ ചെന്നാതാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അബദ്ധത്തിൽ കഴിച്ചതാണോ, അതോ ആരെങ്കിലും മന:പൂർവം നൽകിയതാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
വാങ്ങിവച്ച മദ്യം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോർമാലിൻ ഒഴിച്ചുവച്ചതാണോയെന്നും, ഫോർമാലിൻ കഴിച്ചാൽ മദ്യത്തിന് വീര്യം കൂടുമെന്ന് ആരെങ്കിലും പറഞ്ഞിട്ട് ചെയ്തതാണോയെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |