കാസർകോട്: സാധാരണക്കാർക്കെതിരെയുള്ള പൊലീസ് അതിക്രമങ്ങൾ തുടർക്കഥയാകുകയാണ്. പുരാവസ്തു തട്ടിപ്പ് കേസിലും, മോഫിയ പർവീനിന്റെ ആത്മഹത്യയിലുമൊക്കെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്നിരുന്നു. ഇത്തരം സംഭവങ്ങൾക്കിടയിൽ രണ്ട് ചില്ല് കഷണങ്ങളിൽ നിന്ന് ലോട്ടറി വിൽപ്പനകാരനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കാറിനെയും അതിന്റെ ഉടമയേയും കുടുക്കിയിരിക്കുകയാണ് കേരളാ പൊലീസ്.
കാഞ്ഞങ്ങാട് ആറങ്ങാടി കൂളിയങ്കാലിൽ നവംബർ 14ന് രാത്രിയായിരുന്നു അപകടം നടന്നത്. അപകടത്തിൽ തോയമ്മൽ സ്വദേശിയായ സുധീഷ് (37) ആണ് മരിച്ചത്. സുധീഷിനെ ഇടിച്ചിട്ട കാർ നിർത്താതെ ഓടിച്ച് പോയി. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ല് കഷണങ്ങളിൽ നിന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.
കാറിന്റെ ഹെഡ്‌ലൈറ്റിന്റെ പൊട്ടിയ കഷണങ്ങളായിരുന്നു അപകടം നടന്ന സ്ഥലത്തുനിന്ന് കിട്ടിയത്. ഈ ചില്ലുകഷണങ്ങളുമായി പൊലീസ് വിവിധ വർക്ക്‌ഷോപ്പുകളിൽ കയറിയിറങ്ങി. മെക്കാനിക്കുകളെ സമീപിച്ച് ഏത് മോഡൽ കാറിന്റേതാണ് ഈ ഭാഗങ്ങളെന്ന് കണ്ടെത്തി. റോഡിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
120 ഓളം സിസിടിവി ദൃശ്യങ്ങളായിരുന്നു അന്വേഷണ സംഘം പരിശോധിച്ചത്. ഇവയിൽ ചിലതിൽ നിന്ന് സമാന മോഡൽ കാറിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതോടെ ഈ രജിസട്രേഷൻ നമ്പർ വച്ചുള്ള അന്വേഷണം തുടങ്ങി. ഇതാണ് വാഹന ഉടമ പ്രജിത്തിലേക്ക് എത്തിയത്. വാഹനം കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോൾ ഒറ്റ നോട്ടത്തിൽ യാതൊരു തകരാറും ഉണ്ടായിരുന്നില്ല. എന്നാൽ വിശദമായി പരിശോധിച്ചപ്പോൾ അതിന് അറ്റകുറ്റപ്പണി നടത്തിയതായി തെളിഞ്ഞു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |