തിരുവല്ല: സി പി എം പെരിങ്ങര ലോക്കൽ സെക്രട്ടറി ചാത്തങ്കരി പുത്തൻ പറമ്പിൽ സന്ദീപ്കുമാർ(36) കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രി എട്ടരയോടെ സന്ദീപ്കുമാറിന് കുത്തേറ്റത്. എസ് എൻ ഡി പി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തുവച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. നെഞ്ചിലും പുറത്തുമായി പതിനൊന്ന് കുത്തുകളാണ് ശരീരത്തിലുളളത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് സന്ദീപ് മരിച്ചു. അക്രമണത്തിനു ശേഷം പ്രതികളെല്ലാം രക്ഷപ്പെട്ടു. പോസ്റ്റ്‌മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും.
ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിരുന്നു. പാർട്ടി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കും. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലുമാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പെരിങ്ങര പഞ്ചായത്ത് 13ാം വാർഡ് മുൻ അംഗമാണ് സന്ദീപ്. ഭാര്യ: സുനിത. അമ്മ : ഓമന. മക്കൾ: നിഹാൽ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |