തൃശൂർ: കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി വെസ്റ്റ് പൊലീസിന്റെ പിടിയിലായി. കയ്പമംഗലം കാളമുറി വലിയകത്ത് വീട്ടിൽ നൗഷാദിനെ (40) ആണ് ടൗൺ വെസ്റ്റ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.എൻ. വിജയൻ അറസ്റ്റു ചെയ്തത്. തൃശൂർ കേരളവർമ്മ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ മൊബൈൽ ഫോണിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്. ഇതിനിടെ പെൺകുട്ടിയുടെ ചില ഫോട്ടോകൾ കൈവശപ്പെടുത്തിയിരുന്നു. ഇയാൾ വിവാഹിതനാണെന്നും കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവച്ച് പെൺകുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുവീട്ടുകാരോടും ആലോചിച്ച് അവരുടെ സമ്മതപ്രകാരം വിവാഹം കഴിക്കാമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. 29ന് കേരളവർമ്മ കോളേജിലേക്ക് പഠിക്കാനെത്തിയ പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി.
അന്വേഷണത്തിൽ നൗഷാദും സ്ഥലം വിട്ടതായി മനസ്സിലാക്കി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും നൗഷാദിനെയും എറണാകുളം കാലടി ഭാഗത്തുനിന്നും കണ്ടെത്തുകയായിരുന്നു. കേരള വർമ്മ കോളേജിൽ നിന്നും പരീക്ഷ കഴിഞ്ഞ് പോകുന്ന സമയം തന്റെ ഫോട്ടോകൾ കാണിച്ച് അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നൗഷാദ് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയതാണെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ കെ.ആർ. രമിൻ, കെ.എൻ. വിജയൻ, അസി. സബ് ഇൻസ്‌പെക്ടർമാരായ കെ.കെ. സന്തോഷ്, സിന്ധു, സി.പി.ഒ ശ്രീജു കൃഷ്ണൻ എന്നിവരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |