ലക്നൗ : ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു മോഷണത്തിനും രാജ്യം സാക്ഷിയായിരിക്കുകയാണ്. വിമാനത്തിന്റെ ടയറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. അതും ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ ടയർ. ഉത്തർപ്രദേശിലെ ലക്നൗ എയർബേസിന് സമീപത്തായിട്ടാണ് മോഷണം നടന്നത്. നവംബർ 27 ന് ലക്നൗവിലെ ബക്ഷികതാലാബ് എയർബേസിൽ നിന്ന് ജോധ്പൂർ എയർബേസിലേക്ക് വ്യോമസേനയുടെ സാധനങ്ങളുമായി പോയ ട്രക്കിൽ നിന്നുമാണ് മിറാഷിന്റെ ടയർ മോഷണം പോയത്. എന്നാൽ ഈ മാസം ഒന്നാം തീയതിയാണ് സംഭവത്തിൽ എഫ് ഐ ആർ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവർ ഹേം സിംഗ് റാവത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ട്രക്കുമായി പോയപ്പോൾ ഷഹീദ് പഥിൽ വച്ച് ഗതാഗത കുരുക്കുണ്ടായെന്നും ഈ സാഹചര്യം മുതലെടുത്ത് സ്‌കോർപിയോ വാഹനത്തിൽ എത്തിയ അക്രമികൾ ടയർ കെട്ടാൻ ഉപയോഗിച്ച ചരട് ഊരിമാറ്റി മോഷണം നടത്തുകയായിരുന്നു എന്നുമാണ് ട്രക്ക് ഉടമ നൽകുന്ന മൊഴി. വിവരമറിഞ്ഞ് ട്രക്ക് ഡ്രൈവർ ഇറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. പുലർച്ചെ 12:30 നും 1 മണിക്കും ഇടയിലായിരുന്നു സംഭവം. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മിറാഷ് 2000 യുദ്ധവിമാനത്തിന്റെ അഞ്ച് ചക്രങ്ങളായിരുന്നു ട്രക്കിലുണ്ടായിരുന്നത്. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് ഡിസിപി അമിത് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |