കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം.തങ്കച്ചന് വില്പനയ്ക്കുൾപ്പെടെ ലഭിച്ചിരുന്ന മയക്കുമരുന്നിന്റെ സ്രോതസ് കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.
കൊച്ചി സിറ്റി പൊലീസ് പരിധിയിലെ ആറ് സ്റ്റേഷനുകളിൽ ഒമ്പത് മയക്കുമരുന്ന് കേസുകൾ കഴിഞ്ഞ ദിവസം സൈജുവിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഓരോ കേസിലും സൈജുവിനൊപ്പം ഒരേ ടവർ ലൊക്കേഷനിൽ ആരെല്ലാം ഉണ്ടായിരുന്നെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. സൈജുവിന് പിന്നിൽ വൻ മയക്കുമരുന്നു സംഘമുണ്ടെന്നാണ് നിഗമനം.
കൊല്ലം നെടുമ്പന നല്ലിലയിൽ എരുമപ്പാതി പാനിപ്പുരയിൽ കുടുംബാംഗമാണ് സൈജു. മാതാപിതാക്കൾ മാത്രമാണ് അവിടെ താമസം. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ജ്യേഷ്ഠനും സൈജുവും നിർമ്മാണ മേഖലയിലായിരുന്നു. വർഷങ്ങൾക്ക് മുമ്പേ സൈജു വീടു വിട്ടതാണ്. എറണാകുളത്ത് വലിയ ബിസിനസ് ആണെന്നായിരുന്നു അയൽവാസികളുടെ ധാരണ. ഔഡി കാറിൽ വല്ലപ്പോഴും വന്ന് ഒന്നോ രണ്ടോ ദിനം തങ്ങി മടങ്ങുകയായിരുന്നു പതിവ്.
വീട്ടുകാർ ചേർന്ന് നടത്തിയ വിവാഹം വേർപെടുത്തിയ ശേഷം രണ്ട് ബന്ധങ്ങളുണ്ടായിരുന്നു. ഇപ്പോൾ ആരും ഒപ്പമില്ല. കാക്കനാട് എടച്ചിറ കൊളംബിയ സ്കൈലൈൻ ഐവി ഫ്ളാറ്റിലാണ് സൈജുവിന്റെ താമസം. ചെമ്പുമുക്ക് പുള്ളിക്കാനം റോഡിലെ വി സ്ക്വയർ ഐ.ടി.ഹബ്ബിലാണ് ഓഫീസ്. ഈ ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
സൈജു അമ്പനാട് എത്തിയോ,
വനം വകുപ്പ് അന്വേഷിക്കുന്നു
കൊല്ലം അമ്പനാട് വനത്തിൽ അതിക്രമിച്ചു കയറി കാട്ടുപോത്തിനെ വേട്ടയാടി കറിവച്ച് കഴിച്ച സംഭവത്തിൽ വനം വകുപ്പ് പത്തനാപുരം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. 23 പേരാണ് കേസിലെ പ്രതികൾ. ഇതിൽ 12 പേർ അറസ്റ്രിലായി. ഒരാളെ ഇന്നലെ കസ്റ്രഡിയിലെടുത്തിട്ടുണ്ട്. സൈജു സംഘത്തോടൊപ്പം അമ്പനാട് എത്തിയിരുന്നോ എന്നും അന്വേഷിക്കും. എറണാകുളം സ്വദേശികളായ ജോജോ, അജി എന്നിവരടക്കം 11 പേർ ഒളിവിലാണെന്ന് പത്തനാപുരം ഫോറസ്റ്റ് റേഞ്ചർ കേരളകൗമുദിയോട് പറഞ്ഞു.
ഹോട്ടലിനെതിരെ വീണ്ടും കേസ്
ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിനെതിരെ ഒരു കേസ് കൂടി എക്സൈസ് രജിസ്റ്റർ ചെയ്തു. മോഡലുകൾ ഹോട്ടലിലെത്തിയ ഒക്ടോബർ 31ന് രാത്രി സമയപരിധിക്ക് ശേഷം മദ്യം വിറ്റതിനാണ് കേസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 9 മണിക്ക് ശേഷം മദ്യം വിറ്റതിന്റെ ബില്ലും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |