വിഴിഞ്ഞം: യുവാവിന്റെ അസ്വഭാവിക മരണത്തിൽ ഒരുവർഷത്തിന് ശേഷം മാതാവ് അറസ്റ്റിൽ. കല്ലുവെട്ടാൻകുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖിന്റെ (20) മരണത്തിലാണ് മാതാവ് നാദിറയെ (43) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. 2020 സെപ്തംബർ 14 നാണ് സിദ്ദിഖിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. തൂങ്ങിമരണമാണെന്നായിരുന്നു മാതാവ് അന്ന് അയൽവാസികളോടും പൊലീസിനോടും പറഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ തെളിവുകൾ ലഭിക്കാതിരുന്നതും തിരഞ്ഞെടുപ്പ് പ്രമാണിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടായ സ്ഥലംമാറ്റവും കാരണം അന്വേഷണം വൈകി. ഇതിനാണ് ഒരുവർഷത്തിന് ശേഷം അവസാനമായത്.
പൊലീസ് പറയുന്നത് ഇങ്ങനെ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കഞ്ചാവിന് അടിമയുമാണ് മരിച്ച സിദ്ദീഖ്. സംഭവദിവസം രാവിലെ കഞ്ചാവിന്റെ ലഹരിയിലായിരുന്ന ഇയാൾ സഹോദരിയോട് അപമര്യാദയായി പെരുമാറി. മാതാവ് തടയാൻ ശ്രമിച്ചപ്പോൾ ഇരുവരും തമ്മിൽ പിടിവലിയായി. സിദ്ദിഖിന്റെ കഴുത്തിൽ മാതാവ് മുറുക്കെപ്പിടിച്ചതോടെ ഇയാൾ ബോധരഹിതനായി. തുടന്ന് പെൺകുട്ടിയെ മാതാവ് തന്റെ അമ്മയുടെ വീട്ടിൽ എത്തിച്ചു. ഇവിടെ നിന്ന് നാദിറ തിരികെ എത്തിയപ്പോഴും സിദ്ധിക്ക് അബോധാവസ്ഥയിലായിരുന്നു. ഇയാളുടെ കഴുത്തിൽ നാദിറയുടെ ഷാളും കണ്ടെത്തി. തുടർന്ന് അയൽവാസികളെ വിളിച്ചുവരുത്തിയ നാദിറ മകൻ തൂങ്ങിമരിച്ചെന്ന് പറയുകയായിരുന്നു.
വിവരം അധികൃതരെ അറിയിക്കാതെ അടക്കം ചെയ്യാനൊരുങ്ങുമ്പോഴാണ് പൊലീസിന് ഇത് സംബന്ധിച്ച് അജ്ഞാത ഫോൺ സന്ദേശം ലഭിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ശ്വാസംമുട്ടിയതാണ് മരണകാരണമെന്ന് പോസ്റ്ര്മോർട്ടത്തിൽ തെളിഞ്ഞെങ്കിലും തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സിദ്ദീഖിന്റെ ശരീരത്തിൽ കണ്ട 28 മുറിവുകളിൽ 21 എണ്ണവും കഴുത്തിലാണെന്നുള്ളതും സംശയം വർദ്ധിപ്പിച്ചു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടായ സ്ഥലംമാറ്റം കേസന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച പൊലീസ് നാദിറയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒരു വർഷത്തിന് ശേഷം സംഭവത്തിന്റെ ചുരുളഴിഞ്ഞത്. നാദിറ മകളെ രക്ഷിക്കുന്നതിനിടെയാണ് സിദ്ദീഖിന്റെ മരണം സംഭവിച്ചതെന്നും പ്രതിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |