തളിപ്പറമ്പ്: മുന്നിൽ കിട്ടിയെങ്കിലും കള്ളനെ പിടികൂടാനാകാതെ പൊലീസ്. തിരുവട്ടൂർ, അരിപ്പാമ്പ്രാ പ്രദേശത്ത് നിന്നും കവർച്ച നടത്തിയ പണവും ആഭരണവും തിരിച്ചു നൽകാൻ സന്നദ്ധനായ മോഷ്ടാവ് വെള്ളിയാഴ്ച മറ്റൊരു കേസിൽ പയ്യന്നൂർ കോടതിയിൽ ഹാജരായെങ്കിലും പിടികൂടാനുള്ള പൊലീസ് നീക്കം പാളുകയായിരുന്നു.
തോട്ടിക്കലിലെ പി.എം. മുഹമ്മദ് മുർഷിദ് (31) ആണ് കഴിഞ്ഞദിവസം പയ്യന്നൂർ കോടതിയിൽ ഹാജരായത്. 2018ൽ നടന്ന അനധികൃത പൂഴിക്കടത്ത് കേസിൽ പ്രതിയായ ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജാമ്യക്കാർക്ക് കാൽലക്ഷം രൂപവീതം പിഴയും വിളിച്ചിരുന്നു. ബന്ധുക്കളായിരുന്നു ജാമ്യം നിന്നത്. അവർക്ക് പിഴ വിളിച്ചതിനെത്തുടർന്ന് ഇവർ മുഹമ്മദ് മുർഷിദിനെ പിടികൂടി പയ്യന്നൂർ കോടതിയിലെത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പരിയാരം പൊലീസ് ഇയാളെ പിടികൂടാൻ എത്തിയിരുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമം നടന്നെങ്കിലും മുഹമ്മദ് മുർഷിദ് നിലവിളിച്ചു കോടതി മുറിയിലേക്ക് ഓടിക്കയറി. മണൽക്കടത്ത് കേസിൽ മുഹമ്മദ് മുർഷിദിനെ കോടതി റിമാൻഡ് ചെയ്തതോടെ ഇനി കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
കഴിഞ്ഞ മാസം രണ്ടിന് രാവിലെ പരിയാരം പഞ്ചായത്ത് വായാട് വാർഡംഗം തിരുവട്ടൂരിലെ അഷ്രഫ് കൊട്ടോല യുടെ തറവാട് വീട്ടിൽ മൂന്ന് കവറുകളിലായി 1,91,500 രൂപയും നാലര പവന്റെ സ്വർണമാലയും 630 ഗ്രാം സ്വർണത്തരികളും ഉപേക്ഷി ച്ചനിലയിൽ കാണപ്പെട്ടിരുന്നു. ഒപ്പമൊരു കത്തുമുണ്ടായിരുന്നു. തിരുവട്ടൂർ, അരിപ്പാമ്പ്ര പ്രദേശങ്ങളിൽ നിന്നും കവർച്ച നടത്തിയ മുതലാണെന്നും കൊവിഡ് കാലത്ത് ചെയ്തു പോയതാണെന്നും പറ്റിയ തെറ്റിന് മാപ്പു ചോദിക്കുന്നുവെന്നും കത്തിൽ രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |