ഹെഡ് പോസ്റ്റ് ഓഫീസിനോടു ചേർന്നുള്ള കെട്ടിടം ജീർണാവസ്ഥയിൽ
കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയോരത്തെ തലയെടുപ്പുള്ള കെട്ടിടമാണ് കൊട്ടാരക്കരയിലെ ഹെഡ് പോസ്റ്റ് ഓഫീസ്. ഇതിനൊപ്പമുള്ളതും ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നതുമായ കെട്ടിടം തകർന്നു വീഴാറായിട്ടും യാതൊരു നടപടിയുമില്ല.
അടുത്തിടെ കെട്ടിടത്തിലേക്ക് മരം കടപുഴകി വീണ് ഓടുകൾ പൊട്ടിത്തകർന്നു. ഇതോടെ മഴവെള്ളം കെട്ടിടത്തിനുള്ളിലാണ് പതിക്കുന്നത്. കഴുക്കോലുകളടക്കം ദ്രവിച്ച് നിലംപൊത്താവുന്ന അവസ്ഥയിലാണ്. ജനറേറ്റർ പ്രവർത്തിപ്പിക്കാനായി ജീവനക്കാർ പലപ്പോഴും ഇവിടെ എത്താറുണ്ട്. ഇവരുടെ ആരോഗ്യത്തിന് ഹാനികരമാണ് ഇപ്പോഴത്തെ അവസ്ഥ! കടപുഴകിയ മരം ഒന്നര ആഴ്ച മുമ്പ് വെട്ടിമാറ്റി. സമീപത്തെ മറ്റൊരു മരത്തിന്റെ ശിഖരങ്ങളും കോതിയൊതുക്കി. എന്നാലിത് മുറിച്ചുമാറ്റാൻ നടപടി ആയിട്ടില്ല.
മരം വെട്ടിമാറ്റിയതോടെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ വഴിയാത്രക്കാർക്കെല്ലാം വ്യക്തമായി കാണാവുന്ന അവസ്ഥയിലായി. മിനി സിവിൽ സ്റ്റേഷനും ഹെഡ് പോസ്റ്റ് ഓഫീസുമടക്കമുള്ള ബഹുനില കെട്ടിടങ്ങൾക്കൊപ്പം സ്ഥിതി ചെയ്യുന്ന ഈ പഴഞ്ചൻ കെട്ടിടം കൂടുതൽ നാണക്കേടാകുന്നതിനു മുമ്പ് പൊളിച്ചു നീക്കി ബദൽ സംവിധാനമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്ളാസ്റ്റിക് മഴമറ!
ഓടുകൾ ഇളകിമാറിയും പൊട്ടിയും നശിച്ചതോടെ പലയിടത്തും പ്ളാസ്റ്റിക് ഷീറ്റ് വിരിച്ച് മഴവെള്ളം അകത്ത് വീഴാത്തവിധം താത്കാലിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേശീയപാതയോരത്തെ കെട്ടിടമായതിനാൽ യാത്രക്കാരെല്ലാം ഇവിടേക്ക് നോക്കി 'ഇതെന്ത്' എന്ന് സംശയിക്കാറുണ്ട്! ഇത്തരത്തിൽ ഒരു കെട്ടിടം മറ്റൊരിടത്തും ഉണ്ടാകില്ലെന്നാണ് കാഴ്ചക്കാർ പറയുന്നത്. കെട്ടിടം ഇടിഞ്ഞുവീണാൽ അപകട സാദ്ധ്യതയുമേറെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |