ന്യൂഡൽഹി: ഭീകരരെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവയ്പിലും തുടർന്നുണ്ടായ സംഘർഷത്തിലും 14 ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ സഖ്യകക്ഷി സർക്കാരായ നാഗാലാൻഡും മേഘാലയയും രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകാൻ നാഗാലാൻഡ് അടിയന്തര മന്ത്രിസഭായോഗം തീരുമാനിച്ചു.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സൈന്യത്തിന് അമിതാധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു.
അഫ്സ്പ പിൻവലിക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഗ്രാമീണരുടെ മരണാനന്തരച്ചടങ്ങിനു ശേഷമായിരുന്നു റിയോയുടെ ട്വീറ്റ്.
ജമ്മു കാശ്മീർ, നാഗാലാൻഡ്, അസാം, മണിപ്പൂർ (ഇംഫാലിലെ 7 നിയമസഭാ മണ്ഡലങ്ങൾ ഒഴികെ) അരുണാചലിന്റെ ചില ഭാഗങ്ങൾ എന്നീ പ്രദേശങ്ങളിലാണ് സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന നിയമമുള്ളത്.
ഹോൺബിൽ ഉത്സവം നിറുത്തിവച്ചു
ഇതിനിടെ, നാഗാലാൻഡിലെ ഏറ്റവും വലിയ ആഘോഷമായ, വിദേശികളെ ഉൾപ്പെടെ ആകർഷിക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ നിറുത്തിവച്ചു. ഒട്ടേറെ ഗോത്രങ്ങൾ ഫെസ്റ്റിവലിൽ നിന്ന് പിന്മാറി.
10 ദിവസത്തെ ഫെസ്റ്റിന്റെ ആറാം ദിവസമാണ് ഗ്രാമീണർ വെടിയേറ്റ് മരിച്ച സംഭവമുണ്ടാകുന്നത്. സംഭവത്തിൽ കൊഹിമ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. മോൺ ജില്ലയിൽ മൊബൈൽ ഫോൺ സേവനം റദ്ദാക്കി. നിരോധനാജ്ഞയുമുണ്ട്. സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് നാഗാ സ്റ്റുഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |