ചെന്നൈ: തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസുകൾക്ക് പമ്പ സർവീസിന് അനുമതി നൽകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ചെന്നൈയിൽ തമിഴ്നാട് ധനമന്ത്രി പി.ടി.ആർ. പഴനിവേൽ ത്യാഗരാജൻ, ഗതാഗതമന്ത്രി ആർ.എസ്. രാജാകണ്ണപ്പൻ എന്നിവരുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ബിജു പ്രഭാകറും സംബന്ധിച്ചു.
ഗതാഗതമേഖല നേരിടുന്ന പ്രശ്‌നങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിട്ട് ധരിപ്പിക്കാൻ യോഗം തീരുമാനിച്ചു. കേരളം പ്രതിമാസം രണ്ടുകോടി രൂപയും തമിഴ്നാട് 14 കോടിയും ദേശീയപാതാ അതോറിട്ടിക്ക് കൊടുക്കുന്നുണ്ട്. ഈ ബാദ്ധ്യത ഒഴിവാക്കണമെന്നും ഗഡ്‌കരിയോട് ആവശ്യപ്പെടും.
പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റി
കേരളം - തമിഴ്നാട് ഗതാഗത രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് സെക്രട്ടറിമാരും കമ്മിഷണർമാരും അടങ്ങിയ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. തമിഴ്നാട്, പോണ്ടിച്ചേരി, കേരളം, കർണാടക, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന സംസ്ഥാനങ്ങൾ അംഗങ്ങളായ ദക്ഷിണേന്ത്യൻ ട്രാൻസ്‌പോർട്ട് കൗൺസിലിന്റെ അടുത്തയോഗം 2022 ഏപ്രിലിൽ കേരളത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |