വാഷിംഗ്ടൺ: കൊവിഡ് ചികിത്സയ്ക്കായി ലോകരാജ്യങ്ങൾ വ്യാപകമായി ഉപയോഗിച്ചു വരുന്ന ബ്ലഡ് പ്ലാസ്മ ചികിത്സാ രീതിക്കെതിരെ ലോകാരോഗ്യ സംഘടന. ലക്ഷണങ്ങൾ കുറവും ഗുരുതരാവസ്ഥയിലേക്ക് എത്തിയിട്ടില്ലാത്തതുമായ രോഗികൾക്ക് പ്ലാസ്മ ചികിത്സ നൽകരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. പ്ലാസ്മ ചികിത്സയിലൂടെ കൊവിഡ് രോഗിയുടെ സ്ഥിതി
മെച്ചപ്പെടുത്തുകയോ വെന്റിലേറ്ററിന്റെ ആവശ്യകത കുറയ്ക്കുകയോ ചെയ്യുന്നില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഗുരുതര കൊവിഡ് രോഗികൾക്ക് ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി മാത്രമേ ചികിത്സ നൽകാവൂ. 16,236 കൊവിഡ് രോഗികളെ ഉൾപ്പെടുത്തി നടത്തിയ 16 പരീക്ഷണങ്ങളിൽ നിന്നുള്ള തെളിവുകളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ഏറ്റവും പുതിയ ശുപാർശകളെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ വളരെ ചിലവേറിയ പ്ലാസ്മ ചികിത്സ വ്യാപകമായി നല്കിയിരുന്നെങ്കിലും കാര്യമായ ഫലപ്രാപ്തി ലഭിക്കാത്തതിനാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ ചികിത്സാരീതി ഒഴിവാക്കിയിരുന്നു.
കൊവിഡ് മുക്തരുടെ രക്തത്തിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവരുടെ ശരീരത്തിൽ കൊവിഡിനെതിരായ ആന്റി ബോഡികളുടെ സാന്നിദ്ധ്യം ഉണ്ടാവും. ഇതാണ് ചികിത്സയ്ക്കായി പ്രയോജനപ്പെടുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |