കോഴിക്കോട്: മന്ത്രവാദത്തെ തുടർന്ന് കോഴിക്കോട് സ്വദേശിനി നൂർജഹാൻ മരിച്ചതിന് പിന്നാലെ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ. ചർമസംബന്ധമായ അസുഖം ബാധിച്ച യുവതിയെ സമയത്ത് ആശുപത്രിയിൽ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ വളയം പൊലീസിൽ പരാതി നൽകി.
നൂർജഹാന്റെ ഒന്നര വയസുള്ള കുഞ്ഞ് മരിക്കുന്നത് തലയ്‌ക്ക് ട്യൂമർ ബാധിച്ചായിരുന്നു. അന്നും ആശുപത്രിയിൽ എത്തിക്കാതെ മന്ത്രവാദ ചികിത്സയാണ് നടത്തിയത്. ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവ് ജമാൽ അനുവദിച്ചില്ലെന്നും നൂർജഹാന്റെ ഉമ്മ കുഞ്ഞായിഷ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി നൂർജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നു. തുടക്കം മുതലേ ആശുപത്രിയിൽ പോകാൻ ജമാൽ അനുവദിച്ചിരുന്നില്ല. നേരത്തെ ജമാലിന്റെ എതിർപ്പവഗണിച്ച് ബന്ധുക്കൾ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു.
രോഗം കൂടിയപ്പോൾ ജമാൽ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും, അവിടെവച്ച് ചികിത്സ കിട്ടാതെ മരിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |