വീട്ടുമുറ്റത്ത് മണ്ണിടാൻ പോലും അനുമതിയില്ല
കൊല്ലം: ജലാശയങ്ങളും ചതുപ്പുകളും മണ്ണിട്ട് നികത്തുന്നത് തടയാനുള്ള നിയമത്തിന്റെ പേരിൽ മൺറോത്തുരുത്തിനെ ഞെരിക്കുകയാണ് ജില്ലാ ഭരണകൂടം. വീട്ടിൽ വെള്ളം കയറാതിരിക്കാൻ മുറ്റം മണ്ണിട്ടു പൊക്കുന്നത് അനുവദിക്കാതിരിക്കുന്നത് എങ്ങനെയെങ്കിലും സഹിക്കാം, എന്നാൽ, വീട് നിർമ്മാണത്തിന്റെ ഭാഗമായി ഫൗണ്ടേഷനിൽ മണ്ണിടാൻ പോലും ആർ.ഡി.ഒ അനുമതി നൽകുന്നില്ലെന്നതാണ് ഏറ്റവും വലിയ ഗതികേട്!
2016ൽ ആണ് ജില്ല ഭരണകൂടം മൺറോതുരുത്തിൽ മണ്ണിട്ടു നികത്തലിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. അന്ന് നിലവിൽ വന്ന നിയന്ത്രണ പ്രകാരം കര പ്രദേശങ്ങളിൽ മണ്ണിടുന്നതിന് ആദ്യം വില്ലേജ് ഓഫീസിൽ അപേക്ഷ നൽകണം. ഈ അപേക്ഷ വില്ലേജ് ഓഫീസറും കൃഷി ഓഫീസറും പഞ്ചായത്തിലെ ഓവർസിയറും അടങ്ങുന്ന സമിതി പരിശോധിച്ച് ആർ.ഡി.ഒയ്ക്ക് കൈമാറും. ആർ.ഡി.ഒ ആണ് അനുമതി നൽകേണ്ടത്. എന്നാൽ ഈ സമിതി മാസങ്ങൾക്ക് മുമ്പ് ശുപാർശ ചെയ്ത അപേക്ഷകളിൽ പോലും ഇതുവരെ തീരുമാനായിട്ടില്ല.
മുറ്റം മണ്ണിട്ട് ഉയർത്തിയാൽ വേലിയേറ്റത്തിൽ വീട്ടിലേക്ക് വെള്ളം കയറുന്നത് ഒരു പരിധി വരെ തടയാം. ഇതിന് അനുവാദമില്ലാത്തതിനാൽ മൺറോത്തുരത്തുകാർക്ക് ഒരു വർഷത്തിന്റെ പകുതിയിലേറെ ദിവസം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
മണ്ണിന് ഇരട്ടിവില
പകൽ സമയത്ത് മണ്ണുമായി ലോറി എത്തിയാൽ റവന്യു ഉദ്യോഗസ്ഥരെത്തി തടയും. ഇട്ട മണ്ണ് തിരിച്ചെടുപ്പിക്കുകയും ചെയ്യും. എന്നാൽ രാത്രികാലങ്ങളിൽ അധികൃതരുടെ ഒത്താശയോടെ തോടുകൾ നികത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മണ്ണിന് മൺറോതുരുത്തിൽ നിന്നു വാങ്ങുന്നത് വലിയ വിലയാണ്. സമീപപ്രദേശങ്ങളിൽ ഒരു ലോഡ് മണ്ണെത്തിക്കാൻ 3000 രൂപയാണ്. എന്നാൽ മൺറോത്തുരുത്തിൽ രഹസ്യമായി എത്തിച്ച് നൽകാൻ 6000 രൂപ വരെ വാങ്ങുന്നുണ്ട്.
വേലിയേറ്റം അതിരൂക്ഷം
അഞ്ചു ദിവസം മുൻപ് മൺറോതുരുത്തിൽ തുടങ്ങിയ ശക്തമായ വേലിയേറ്റം ഇനിയും അവസാനിച്ചിട്ടില്ല. കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായതിനേക്കാൾ വലിയ ദുരിതമാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. നൂറിലേറെ കുടുംബങ്ങളാണ് ഈ ദുരിതം സഹിക്കവയ്യാതെ തുരുത്ത് ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |