കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്റിലെ തീപ്പൊരി മഹുവ മൊയിത്രയെ വലയിട്ട് പിടിക്കാനൊരുങ്ങി ബി.ജെ.പി.
മഹുവ മൊയിത്ര എം.പിക്ക് അധികകാലം തൃണമൂൽ കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്നും സമീപ ഭാവിയിൽ അവർ ബി.ജെ.പിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബി.ജെ.പി എം.പി സൗമിത്ര ഖാൻ പഞ്ഞു. മഹുവയെ മമത ബാനർജി പൊതുവേദിയിൽവച്ച് പരസ്യമായി ശകാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് സൗമിത്ര ഖാന്റെ പരാമർശം. ബിഷ്ണുപൂരിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് സൗമിത്ര ഖാൻ. അദ്ദേഹത്തിന്റെ ഭാര്യ സുജാത മണ്ഡൽ നേരത്തെ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതേത്തുടർന്ന് സൗമിത്ര ഖാൻ വാർത്താസമ്മേളനം വിളിച്ചുചേർക്കുകയും ഭാര്യയിൽനിന്ന് വിവാഹമോചനം നേടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിക്ക് മാത്രമേ എക്കാലത്തും പാർട്ടിയിൽ തുടരാൻ കഴിയൂവെന്നും സൗമിത്ര ഖാൻ ചൂണ്ടിക്കാട്ടി.
' മഹുവയ്ക്ക് ദീർഘകാലം തൃണമൂൽ കോൺഗ്രസിൽ തുടരാനാകില്ല. അടുത്ത തിരഞ്ഞെടുപ്പിൽ മഹുവയ്ക്ക് ടിക്കറ്റ് കിട്ടാൻ സാദ്ധ്യതയില്ലെന്നും' അദ്ദേഹം പറഞ്ഞു.
മൗനം പാലിച്ച് മഹുവ
മമത കടുത്ത ഭാഷയിൽ ശാസിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന മഹുവ അതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പാർലമെന്റിലെ ബി.ജെ.പി വിരുദ്ധ പ്രഭാഷകരിൽ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യമാണ് മെഹുവ. മികച്ച ഇംഗ്ലീഷിൽ സംസാരിക്കുന്ന മഹുവയുടെ പാർലമെന്റ് പ്രഭാഷണങ്ങൾ വളരെയേറെ ശ്രദ്ധ നേടാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |