തൃശൂർ: മതാധിപത്യത്തിനായി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈഴവ സമുദായം 33 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവർത്തനവും ലൗജിഹാദുമാണ്.
ന്യൂനപക്ഷം എന്ന പേരിൽ ചിലർ എല്ലാം കവർന്നെടുക്കുന്നു. ജാതി സത്യമാണ്. ഈഴവർ ജാതി പറയുന്നത് മാത്രമാണ് കുഴപ്പം. സാമൂഹിക നീതി ലഭിക്കുന്നതിനായാണ് ജാതി പറയുന്നതെന്ന് മനസിലാക്കണം. വോട്ടിനായി രാഷ്ട്രീയ പാർട്ടികൾ അടവു നയം പയറ്റുകയാണ്. മുസ്ലിം ലീഗും കേരള കോൺഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട്. എന്നാൽ ഇവരിലുള്ളവർ ആരൊക്കെ എന്ന് ചിന്തിക്കണം. ആറായിരം രൂപയിൽ നിന്ന് എസ്.എൻ.ഡി.പി യോഗം ഇന്ന് വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത് യോഗത്തിനെതിരെ പ്രവർത്തിക്കുന്നവർക്കുള്ള താക്കീതാണ്.
എല്ലാ കാര്യങ്ങളും സസൂക്ഷ്മം പഠിക്കുന്ന ഒരാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അത് പ്രകടിപ്പിക്കുന്നത് അപൂർവമായാണ്. യോഗം ജനറൽ സെക്രട്ടറിയെ ഗവർണർ അദ്ദേഹത്തിന്റെ വസതിയിലേക്ക് വിരുന്നിന് ക്ഷണിച്ചത് വെള്ളാപ്പള്ളി നടേശനുള്ള അംഗീകാരമല്ല, മറിച്ച് എസ്.എൻ.ഡി.പി യോഗത്തിന് നൽകിയ അംഗീകാരമാണ്. സമുദായത്തെ തകർക്കാൻ ഇപ്പോഴും ഇരുട്ടിന്റെ ശക്തികൾ ശ്രമിക്കുന്നുണ്ട്. അവർ പുറത്തേക്ക് വരാതെ മറ്റ് ചിലരെ കൊണ്ട് അതിന് ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഓഫീസ് ഉദ്ഘാടനം ചെയ്ത് യോഗം പ്രസിഡന്റ് എം.എൻ. സോമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ ഭദ്രദീപം തെളിച്ചു. യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, ബേബിറാം, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു. യോഗം ഡയറക്ടർ എൻ.വി. രഞ്ജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |