# ഒ.പിയും അത്യാഹിത വിഭാഗവും നിലയ്ക്കുന്നു
ആലപ്പുഴ: മെഡിക്കൽ പി.ജി വിദ്യാർത്ഥികൾക്കൊപ്പം ഇന്ന് മുതൽ ഹൗസ് സർജന്മാരും സമരമുഖത്തേക്കെത്തുന്നതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പിയുടെയും അത്യാഹിതവിഭാഗത്തിന്റെയും പ്രവർത്തനം പൂർണമായും നിശ്ചലമായേക്കും.
പി.ജി വിദ്യാർത്ഥികളുടെ സമരം പന്ത്രണ്ട് ദിവസം പിന്നിട്ടു. കൊവിഡിന് മുമ്പ് ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവനുസരിച്ച് നിലവിലെ ശമ്പളത്തിന്റെ നാല് ശതമാനം ഓരോ വർഷവും വർദ്ധിപ്പിക്കണമെന്നും രണ്ട് ശതമാനം പ്രതിമാസ ഇൻസെന്റീവ് നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം.
കഴിഞ്ഞ 8ന് ആരോഗ്യവകുപ്പ് സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. അന്ന് അംഗീകരിച്ച വ്യവസ്ഥകൾ ഉത്തരവായിറക്കണമെന്ന് പി.ജി വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. എന്നാൽ അടുത്ത ദിവസം ഹോസ്റ്റലുകൾ ഒഴിയണമെന്ന ആരോഗ്യ വകുപ്പിന്റെ ഉത്തരവ് പി.ജി ഡോക്ടർമാരെ ചൊടിപ്പിച്ചു. അനുരഞ്ജന പാതയിലായിരുന്ന ഡോക്ടർമാർ നിലപാട് കടുപ്പിച്ച് മുഴുവൻ പ്രശ്നങ്ങളും പരിഹരിച്ച് ഉത്തരവിറക്കിയാൽ മാത്രം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെയും പി.ജി വിദ്യാർത്ഥികൾ എത്തിയില്ല. സീനിയർ ഡോക്ടർമാരും ഹൗസ് സർജന്മാരും മാത്രമാണ് ഡ്യൂട്ടിക്കെത്തിയത്.
അന്യസംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടും സംസ്ഥാനത്ത് ആരോഗ്യവകുപ്പ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന നിലപാടിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. മുഴുവൻ വിദ്യാർത്ഥികളുടെയും സേവനം ഉറപ്പാക്കാനുള്ള അനുരഞ്ജന ശ്രമത്തിലാണ് കോളേജ് അധികൃതർ.
പ്രവർത്തനം താളംതെറ്റി
1. പത്തു ദിവസമായി ശസ്ത്രക്രിയകൾ മുടങ്ങി
2. ഒ.പിയിലും അത്യാഹിതത്തിലും രോഗികൾ വലയുന്നു
3. ഹൗസ് സർജന്മാർ സമരത്തിന് നോട്ടീസ് നൽകി
4. പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാകും
5. ചികിത്സയ്ക്കെത്തുന്നവർ പകുതിയിൽ താഴെയായി
പി.ജി ഡോക്ടർമാർ: 240
ശമ്പളം: ₹ 52,000
ഹൗസ് സർജൻ: 160
ശമ്പളം: ₹ 25,000
പ്രതിദിന രോഗികൾ: 2,500 - 3,000
അഡ്മിറ്റാകുന്നത്: 250 - 300
കൊവിഡ് വാർഡ് ഒഴിവാക്കി
മൂന്ന് ബാച്ചുകളിലായി 240 പി.ജി ഡോക്ടർമാരുടെ സേവനമാണ് സമരത്തെ തുടർന്ന് 12 ദിവസമായി നഷ്ടമായത്. ഹൗസ് സർജന്മാർ കൂടി പണിമുടക്കിയാൽ 160 പേരുടെ സേവനം കൂടി ഇല്ലാതാകും. കൊവിഡ് വാർഡിലെ പി.ജി വിദ്യാർത്ഥികളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരും സുപ്രീം കോടതിയും ഇപ്പോഴത്തെ സ്ഥിതി പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
"
പുതിയ ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അംഗീകരിച്ച രണ്ട് ശതമാനം ഇൻസെന്റീവ്, നാല് ശതമാനം ശമ്പളവർദ്ധനവ് തീരുമാനങ്ങൾ ഉത്തരവായിറക്കണമെന്നാണ് ആവശ്യം. ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് സമരത്തിൽ നിന്ന് പന്തിരിപ്പിച്ച് വിദ്യാർത്ഥികളെ രണ്ടുതട്ടിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഡോ. നിഖിൽ,
മെഡിക്കൽ പി.ജി അസോ.
"
ഇന്ന് രാവിലെ 8 മുതൽ ഹൗസ് സർജന്മാരും സമരത്തിലായിരിക്കുമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്.
ഡോ. ശശികല, പ്രിൻസിപ്പൽ,
മെഡിക്കൽ കോളേജ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |