കോട്ടയം: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ആറു വയസുകാരനായ മകനുമൊത്ത് വീടുവിട്ട യുവതിയെ മണർകാട് പള്ളിമുറ്റത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി പയ്യപ്പാടിയിൽ പെരുങ്കാവ് പടനിലം വീട്ടിൽ സിജി (മാത്യു എബ്രഹാം -48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. ഭാര്യ റോസന്നയ്ക്കും മകൻ ജോയലിനുമായി ഇന്നലെ പകൽ മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലാണ് സന്ധ്യയോടെ കണ്ടെത്തിയത്. റോസന്നയ്ക്ക് മാനസിക പ്രശ്നമുള്ളതായി സിജിയുടെ ബന്ധുക്കൾ പറഞ്ഞു.
കാഞ്ഞിരത്തുംമൂട്ടിൽ ഓട്ടോ ഡ്രൈവറായിരുന്നു സിജി. രാവിലെ ഏറെ വൈകിയിട്ടും ഫോണിൽ കിട്ടാതിരുന്നതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ ജോണിന്റെ ഭാര്യ കൊച്ചുമോൾ വന്നു നോക്കിയപ്പോഴാണ് രക്തം വാർന്ന നിലയിൽ കണ്ടത്. ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ മകനുമായി റോസന്ന പുറത്തേയ്ക്ക് പോകുന്നത് ചിലർ കണ്ടിരുന്നു. പുതുപ്പള്ളിയിൽ നിന്ന് മണർകാട് ഭാഗത്തേയ്ക്ക് നടന്നുപോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളും ലഭിച്ചു. തമിഴ്നാട്ടിലേക്ക് കടന്നെന്ന നിഗമനത്തിലായിരുന്നെങ്കിലും സന്ധ്യയോടെ പള്ളിമുറ്റത്ത് റോസന്നയെ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
എത്തിയത് എട്ടാംവയസിൽ
എട്ടാം വയസിൽ തമിഴ്നാട്ടിൽ നിന്നെത്തിയ റോസന്ന 28-ാം വയസിലാണ് കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം അഗതിമന്ദിരത്തിലെ അന്തേവാസിയാകുന്നത്. വിവിധ വീടുകളിൽ ജോലി ചെയ്യുകയായിരുന്നുവെന്നാണ് പറഞ്ഞിരുന്നതെന്ന് സാന്ത്വനം അധികൃതർ പറയുന്നു. എന്തിനെയും സംശയത്തോടെ കാണുന്ന പ്രകൃതക്കാരിയായിരുന്നു. അനാഥയായ പെൺകുട്ടിയെ ജീവിത സഖിയാക്കണമെന്ന സിജിയുടെ ആഗ്രഹ പ്രകാരമാണ് റോസന്നയെ 2013ൽ വിവാഹം കഴിച്ചത്. എന്നാൽ, റോസന്നയുടെ സംശയം ദാമ്പത്യത്തിലുംപ്രശ്നങ്ങളുണ്ടാക്കി.
കഴിഞ്ഞ ജൂലായിൽ കുട്ടിയുമായി വീടുവിട്ടുപോയ റോസന്നയെ തമിഴ്നാട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഒന്നര ആഴ്ച മുമ്പും ഇവരെ കാണാതാകുകയും ഗാന്ധിനഗറിലെ അഗതിമന്ദിരത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |