ന്യൂഡൽഹി : കൂനൂർ ഹെലികോപ്ടർ ദുരന്തത്തിന്റെ നടുക്കത്തിലും രാജ്യം തിരിച്ചുവരവിനായി പ്രാർത്ഥിച്ച ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് (39) മരണത്തിന് കീഴടങ്ങി. ഡിസംബർ 8ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും മറ്റ് സേനാ അംഗങ്ങളുടെയും മരണത്തിനിടയാക്കിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് വരുൺ സിംഗ് മാത്രമായിരുന്നു.
ബംഗളൂരു എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ അദ്ദേഹം ഇന്നലെ രാവിലെയാണ് വിടവാങ്ങിയത്.
80 ശതമാനം പൊള്ളലേറ്റിട്ടും വരുൺ സിംഗ് ജീവിതത്തിലേക്ക് തിരികെയെത്തിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. അദ്ദേഹത്തിന്റെ നെഞ്ചിലും കഴുത്തിലും ഗുരുതര പൊള്ളലേൽക്കാതിരുന്നതും മരുന്നുകളോട് പ്രതികരിച്ചതും പ്രതീക്ഷയേകിയിരുന്നു. കൈകൾക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്. എങ്കിലും ആരോഗ്യനിലയിലെ ഏറ്റക്കുറച്ചിലുകൾ ആശങ്കകൾക്കും വഴിവച്ചിരുന്നു.
വരുൺ സിംഗിനെ ഗുരുതരമായ പരിക്കുകളോടെ ആദ്യം ഊട്ടി വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എയർ ആംബുലൻസിൽ ബംഗളൂരു കമാൻഡ് ഹോസ്പിറ്റലിൽ എത്തിച്ചത്.
കിഴക്കൻ യു.പിയിലെ ദേവരിയ സ്വദേശിയാണ് വരുൺ സിംഗ്. ആർമി എയർ ഡിഫൻസ് റെജിമെന്റിന്റെ ഭാഗമായിരുന്ന റിട്ട. കേണൽ കെ.പി. സിംഗ് ആണ് പിതാവ്. സഹോദരൻ തനൂജ് സിംഗ് നേവി ലഫ്റ്റനന്റ് കമാൻഡറാണ്. ഭാര്യ ഗീതാഞ്ജലിയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. യു.പി മുൻ കോൺഗ്രസ് എം.എൽ.എ അഖിലേഷ് പ്രതാപ് സിംഗ് അമ്മാവനാണ്.
വരുൺ സിംഗിന്റെ സംസ്കാരം ഭോപ്പാലിൽ നടക്കുമെന്ന് കളക്ടർ അറിയിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ഭൗതികശരീരം ഭോപ്പാലിൽ എത്തിക്കും.
വരുൺ സിംഗ് അഭിമാനത്തോടെയും വീര്യത്തോടെയും രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അങ്ങേയറ്റം വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. "
--പ്രധാനമന്ത്രി നരേന്ദ്രമോദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |