തൃശൂർ : നേരത്തെ അക്രമപ്രവർത്തനത്തിലൊന്നും ഏർപ്പെട്ടിട്ടില്ലാത്തയാളെ അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധന കൂടാതെ 14 മണിക്കൂർ കസ്റ്റഡിയിൽ സൂക്ഷിച്ച വിയ്യൂർ എസ്.ഐക്കെതിരെ വകുപ്പ്തല അന്വേഷണം നടത്തി കർശനനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി. സംസ്ഥാന പൊലീസ് മേധാവിക്കും, തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കുമാണ് ഉത്തരവ് നൽകിയത്. അക്രമപ്രവർത്തനം തടയാനായി നടക്കുന്ന മുൻകരുതൽ അറസ്റ്റുകളിൽ നിയമപരമായ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പ്രത്യേകം ശ്രദ്ധിക്കണം. ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിനോട് അനുബന്ധിച്ച് ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനെന്ന പേരിൽ 2019 ജനുവരി 3 ന് അർദ്ധരാത്രി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ സൂക്ഷിച്ചതിനെതിരെ മുളങ്കുന്നത്തുകാവ് സ്വദേശി സി.ആർ.സുകുവിന്റെ പരാതിയിലാണ് നടപടി. വിയ്യൂർ എസ്.ഐയായിരുന്ന ഡി.ശ്രീജിത്തിനെതിരെയാണ് പരാതി. തുടർന്ന് കമ്മിഷന്റെ അന്വേഷണവിഭാഗം അന്വേഷണം നടത്തി. കസ്റ്റഡി അനാവശ്യമാണെന്നായിരുന്നു കമ്മിഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഇന്ന് രാവിലെ പത്തരയ്ക്ക് തൃശൂർ ഗവൺമെന്റ് ഗസ്‌റ്റ്ഹൗസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു.
263 പേർക്ക് കൂടി കൊവിഡ്
തൃശൂർ: ജില്ലയിൽ 263 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 481 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,896 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,47,610 ആണ്. 5,41,984 പേരാണ് ആകെ രോഗമുക്തരായത്. വെള്ളിയാഴ്ച സമ്പർക്കം വഴി 259 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |