കോട്ടയം: ലോക്ക്ഡൗൺ കാലത്ത് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞവർ നഷ്ടക്കയത്തിലായി. അക്വപോണിക്‌സ്, ബയോഫ്‌ളോക്‌സ്, പടുതാകുളം എന്നിവയിൽ കൃഷി ചെയ്തവരാണ് വെട്ടിലായത്. മുടക്ക് മുതൽ പോലും ലഭിക്കാതായതോടെ, കിട്ടുന്ന വിലയ്ക്ക് മത്സ്യത്തെ വിറ്റഴിച്ച് കൃഷി ഉപേക്ഷിക്കുകയാണ് പലരും.
ചുരുങ്ങിയ സാഹചര്യത്തിൽ കൂടുതൽ മീനുകളെ വളർത്തുന്നതാണ് ബയോഫ്‌ളോക് മത്സ്യകൃഷി. ബയോഫ്‌ളോക്ക് ടാങ്കുകൾക്ക് 50000 രൂപ മുതൽ 75,000 രൂപ വരെയാണ് നിർമാണച്ചെലവ്. ഇതിനുപുറമേ മീൻ കുഞ്ഞുങ്ങളെ വാങ്ങാൻ 5 മുതൽ 10 രൂപ വരെ മുതൽ മുടക്കണം. തിലോപ്പിയ, ആസാംവാള തുടങ്ങിയവയാണ് ഇത്തരം കുളങ്ങളിൽ കൂടുതലായും വളർത്തുന്നത്. ആറുമാസത്തോളം തീറ്റ കൊടുത്താൽ മാത്രമേ ഇവയ്ക്ക് ശരാശരി വളർച്ച ലഭിക്കൂ. തീറ്റയ്ക്ക് കിലോ 100 രൂപ മുതൽ മുതലാണ് വില. ഉയർന്ന വിലയ്ക്ക് തീറ്റ കൊടുത്ത് വളർത്തുന്ന മത്സ്യങ്ങളെ വിറ്റഴിക്കാൻ കഴിയാത്തതും വില കിട്ടാത്തതുമാണ് കർഷകർക്ക് തിരിച്ചടിയായത്.
അമ്പതിനായിരം രൂപ ശരാശരി കൃഷിക്ക് മുടക്കിയ കർഷകന് വിളവെടുക്കുമ്പോൾ 10% പോലും വില കിട്ടുന്നില്ല. ഇത്തരം മത്സ്യങ്ങളെ ആദ്യകാലത്ത് 200 മുതൽ 250 രൂപയ്ക്കാണ് നേരിട്ട് വിൽപ്പന നടത്തിയിരുന്നത്. നാട്ടിൻപുറങ്ങളിൽ കൃഷി വ്യാപകമായതോടെ വിപണി കണ്ടെത്താനാകാതെ പലരും വീണ്ടും വില കുറച്ചു. ഫാമുകളിൽ പോലും ഇപ്പോൾ 100 മുതൽ 150 രൂപ നിരക്കിലാണ് മത്സ്യങ്ങൾ വിൽക്കുന്നത്. എന്നാൽ, മത്സ്യങ്ങളെ ഒന്നിച്ച് കച്ചവടക്കാർക്ക് കൊടുക്കുമ്പോൾ വെറും 60 മുതൽ 80 രൂപ മാത്രമാണ് ചെറുകിട കർഷകർക്ക് കിട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |