കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സൻജിത്തിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക ഹൈക്കോടതിയിൽ ഹർജി നൽകി. നവംബർ 15 നാണ് സൻജിത്ത് കൊല്ലപ്പെട്ടത്. അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നും ഇവരെ അറസ്റ്റ് ചെയ്യാൻ കേസന്വേഷിക്കുന്ന പാലക്കാട് കസബ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. അന്വേഷണം സ്തംഭനാവസ്ഥയിലാണ്. എസ്.ഡി.പി.ഐ പോലെയുള്ള സംഘടനകളുടെ തെറ്റായ പ്രവർത്തനങ്ങൾക്ക് തടസം നിന്നതിലുള്ള വൈരാഗ്യമാണ് ഭർത്താവിന്റെ കൊലപാതകത്തിനു കാരണമെന്നും ഹർജിയിൽ ആരോപിക്കുന്നു. തന്റെ കൺമുന്നിലിട്ടാണ് സൻജിത്തിനെ വെട്ടിക്കൊന്നതെന്നും എസ്.ഡി.പി.ഐക്കും പോപ്പുലർ ഫ്രണ്ടിനും രാജ്യത്തിനു പുറത്തു ബന്ധങ്ങളുണ്ടെന്നും ഹർജിയിൽ പറയുന്നു. വിദേശരാജ്യത്തു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ഹർജിക്കാരി ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |