ഗുരുവായൂർ: കാലപ്പഴക്കത്താൽ ചൈതന്യം നഷ്ടമായ ഗുരുവായൂർ ക്ഷേത്രത്തിലെ നരസിംഹാവതാരം എണ്ണ ഛായാചിത്രത്തിന് പുതുജീവൻ. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ കെ.യു. കൃഷ്ണകുമാർ, വിദ്യാർത്ഥികളായ ശരത്ത്, വിവേക്, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിന് 'പുതുജീവൻ' പകർന്നത്. ശീവേലിപ്പുരയിൽ വലിയ ബലിക്കല്ലിന് മുകൾ ഭാഗത്തായി സ്ഥാപിച്ചിരുന്ന ചിത്രമാണിത്.
രാജാ രവിവർമ്മയുടെ ശിഷ്യ പരമ്പരയിൽപ്പെട്ട എൻ. ശ്രീനിവാസയ്യർ 1952 സെപ്തംബർ 1ന് ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രമാണിത്. എണ്ണച്ചായത്തിൽ വരച്ച ചിത്രത്തിന് ആറ് അടി നീളവും അഞ്ചടി വീതിയുമുണ്ട്. നരസിംഹത്തിന്റെ അതി ഘോരഭാവം, കണ്ണുകളിലെ തീക്ഷ്ണത, ഹിരണ്യകശിപുവിന്റെ നിസ്സഹായ അവസ്ഥ എന്നിവയെല്ലാം ചിത്രത്തിലുണ്ട്. രവിവർമ്മ ശൈലിയിലാണ് രചന. 69 വർഷം മുൻപ് സ്ഥാപിച്ച ചിത്രത്തിന് കാലപ്പഴക്കത്താലും പുക പൊടിപടലങ്ങളാലും ചൈതന്യം നഷ്ടമായിരുന്നു. കഴിഞ്ഞ ആറ് മാസത്തിലേറെയായി നിരന്തര പരിശ്രമത്താലാണ് തനിമ നിലനിർത്തി പുന:സൃഷ്ടിച്ചത്. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് എണ്ണഛായാചിത്രത്തിന്റെ സമർപ്പണം നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു.
കളഭത്തിലാറാടി ഗുരുവായൂരപ്പൻ
ഗുരുവായൂർ: മണ്ഡലകാല സമാപന ദിവസമായ ഞായറാഴ്ച ഗുരുവായൂരപ്പന് കളഭാഭിഷേകം നടന്നു. മണ്ഡല സമാപന ദിനത്തിൽ പ്രത്യേകം തയാറാക്കിയ കളഭക്കൂട്ടാണ് ഗുരുവായൂരപ്പന് അഭിഷേകം ചെയ്യുക. മൈസൂർ ചന്ദനം , കശ്മീർ കുങ്കുമപ്പൂവ് , പച്ചക്കർപ്പൂരം , പനിനീർ എന്നിവ ചേർത്ത് സ്വർണ കുംഭത്തിൽ പ്രത്യേകമായി തയ്യാറാക്കിയ സുഗന്ധ പൂരിതമായ കളഭക്കൂട്ടിന് നമസ്കാര മണ്ഡപത്തിൽ തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് പൂജ ചെയ്തു. പന്തീരടി പൂജയ്ക്കു ശേഷം നവകാഭിഷേകവും കളഭാഭിഷേകവും തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. കളഭത്തിലാറാടിയ കണ്ണനെ കണ്ടു തൊഴാൻ നിരവധി ഭക്തരെത്തി. തിങ്കളാഴ്ച്ച പുലർച്ചെ നിർമാല്യം വരെ ഭക്തർക്ക് കളഭശോഭയുള്ള ഗുരുവായൂരപ്പനെ ദർശിക്കാം. മണ്ഡലകാലത്ത് 40 ദിവസം പഞ്ചഗവ്യ അഭിഷേകവും 41ാം ദിവസം കളഭവുമാണ് അഭിഷേകം ചെയ്യുക. അഭിഷേകത്തിനുള്ള കളഭം കോഴിക്കോട് സാമൂതിരിരാജയുടെ വഴിപാടാണ്. പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരുടെ വഴിപാടായി ചുറ്റുവിളക്ക് ആഘോഷം നടന്നു. രാവിലെ പഞ്ചമദ്ദള കേളി , ഉച്ചകഴിഞ്ഞ് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലി , വൈകിട്ട് കക്കാട് രാജപ്പൻ മാരാരുടെ തായമ്പക എന്നിവയുണ്ടായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് താമരയൂർ അനീഷ് നമ്പീശന്റെ പ്രമാണത്തിൽ മേളം അകമ്പടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |