മുന്നറിയിപ്പുമായി എക്സൈസ്
തിരുവനന്തപുരം: പുതുവത്സരത്തിന് മുന്നോടിയായി ജില്ലയിൽ ആഘോഷങ്ങൾ ' കൊഴുപ്പിക്കാൻ ' കാത്തിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി എക്സൈസ്. വരും ദിവസങ്ങളിൽ വിവിധയിടങ്ങളിൽ പഴുതടച്ചുള്ള പരിശോധനകൾ നടക്കും.
നഗരത്തിലെ വിവിധ ഹോട്ടലുകളിലും സ്വകാര്യ കേന്ദ്രങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപക പ്രചാരണം നൽകി പുതുവർഷാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷങ്ങളിൽ ലഹരി ഉപയോഗം വർദ്ധിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇൗ പശ്ചാത്തലത്തിൽ അന്യ സംസ്ഥാനത്തുനിന്നുള്ളവരെ കർശനമായി നിരീക്ഷിക്കും. ഇവരിലൂടെ ജില്ലയിലെ മൊത്തവിതരണക്കാരിലേക്ക് ന്യൂജെൻ ലഹരി വ്യാപകമായി എത്തുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
ആഘോഷരാവുകളിൽ വിലയേറിയ എം.ഡി.എം.എയ്ക്കാണ് വൻ ഡിമാൻഡ്. സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്ന് ഇവ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് എക്സൈസിന്റെ നടപടി. ഡി.ജെ പാർട്ടികൾക്ക് നിരോധനമില്ലെങ്കിലും ലഹരിയൊഴുക്കിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.
നിരീക്ഷണം ശക്തമാക്കും
കോവളം,ശംഖുംമുഖം,പൂവാർ,പൊഴിയൂർ,കല്ലാർ,പൊന്മുടി,നഗരത്തിലെ വിവിധ ഹോട്ടലുകൾ,അതിർത്തികളിലെ ഫാം ഹൗസുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഡി.ജെ പാർട്ടികൾ നടത്തുന്നത്. ഇവിടെ എക്സൈസ് ഷാഡോടീമിന്റെ നിരീക്ഷണമുണ്ടാകും.
പ്രത്യേക ടീം
പരിശോധനയ്‌ക്ക് താലൂക്ക് തലത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്സുകൾ രൂപീകരിക്കും. ഇവരുടെ പ്രവർത്തനങ്ങൾ ജില്ലാ കൺട്രോൾ റൂമുകൾ വഴി ഏകീകരിക്കും. എക്‌സൈസ് ഹെഡ് ക്വാർട്ടേഴ്സിൽ മോണിറ്റർ ചെയ്യാനും സംവിധാനമുണ്ട്.
അതിർത്തികളിൽ പരിശോധന
അതിർത്തികൾ വഴിയുള്ള ലഹരി മരുന്നിന്റെ വ്യാപനം തടയാൻ കേരള - തമിഴ്നാട് സംസ്ഥാനങ്ങളുടെ സംയുക്ത പരിശോധന നടത്തുന്നുണ്ട്. വനപാതകളിലും നിരീക്ഷണം ശക്തമാക്കി. തമിഴ്നാട്ടിൽ നിന്ന് വൻ തോതിൽ ലഹരി ഒഴുകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള എക്‌സൈസിന്റെയും തമിഴ്നാട് പൊലീസ് എൻഫോഴ്സ്‌മെന്റിന്റെയും സംയുക്ത പരിശോധന.
അനുമതിയുള്ള സ്ഥലങ്ങളിൽ രാത്രി ഒമ്പതുവരെ മാത്രം മദ്യം നൽകാം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ലൈൻസില്ലാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ജനുവരി നാലുവരെ സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകും.
സി.ഐ ടി. അനികുമാർ
-എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |