ന്യൂഡൽഹി: രാജ്യത്ത് ബാങ്കുകളുടെ തലപ്പത്തുള്ളവർ വാങ്ങുന്ന ശമ്പളം ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാൾ 75 മടങ്ങുവരെ അധികമെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. പൊതുമേഖലാ ബാങ്കുകളുടെ സി.ഇ.ഒമാർ 2020-21ൽ വാങ്ങിയത് ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാൾ മൂന്നുമടങ്ങ് അധികമാണ്.
സ്മാൾ ഫിനാൻസ് ബാങ്കുകളിലെ സി.ഇ.ഒമാരുടെ ശമ്പളം ജീവനക്കാരുടെ ശരാശരിയുടെ 75 മടങ്ങ് അധികമായിരുന്നു; സ്വകാര്യ ബാങ്കുകളുടെ സി.ഇ.ഒമാരുടെ ശമ്പളം 67 മടങ്ങും. വിദേശ ബാങ്കുകളിൽ ഈ അന്തരം താരതമ്യേന കുറവാണെന്നും അവയുടെ ജീവനക്കാർ ഉയർന്ന ശമ്പളമാണ് കൈപ്പറ്റുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ബാങ്കുകളുടെ സമ്പദ്‌സ്ഥിതി കണക്കാക്കിയേ തലപ്പത്തുള്ളവരുടെ ശമ്പളം നിർണയിക്കാവൂ എന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. വേരിയബിൾ പേയിലെ പണവിഹിതം 33 മുതൽ 50 ശതമാനത്തിന് മദ്ധ്യേയായിരിക്കണം. മൊത്തം വേതനത്തിൽ വേരിയബിൾ പേ 200 ശതമാനം വരെയാണെങ്കിൽ അതിന്റെ മിനിമം 50 ശതമാനം പണേതരമായിരിക്കണം; ഉദാഹരണത്തിന് ഇക്വിറ്റി. വേരിയബിൾ പേ 200 ശതമാനത്തിന് മുകളിലാണെങ്കിൽ പണേതര വിഹിതം മിനിമം 67 ശതമാനമായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |