ആലപ്പുഴ: കുട്ടികളുടെ മേലുള്ള അതിക്രമങ്ങൾ തടയാൻ രൂപം നൽകിയ പോക്‌സോ നിയമം കുടുംബ കോടതികളിൽ ദുരുപയോഗം ചെയ്യുന്നത് വർദ്ധിക്കുന്നു. വ്യാജ പോക്‌സോ കേസുകളുടെ എണ്ണം കൂടിയതോടെ വിചാരണ വൈകുന്ന സാഹചര്യമാണുള്ളത്.
ദുരുപയോഗം തടയണമെന്ന് ഹൈക്കോടതി കുടുംബ കോടതികൾക്ക് 2019 ൽ നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും വ്യാജ കേസുകൾക്ക് കുറവൊന്നുമില്ല. സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നതും വ്യാജകേസുകൾ വർദ്ധിക്കുന്നതാണ് കാരണം.
വിചാരണ ഘട്ടത്തിൽ സാക്ഷികൾ കൂറുമാറുന്നതോടെ പല പോക്‌സോ കേസുകളും ദുർബലമാകും. വിവാഹമോചന കേസുകളിൽ കുട്ടികളുടെ സംരക്ഷണം വിട്ടുകിട്ടാൻ പങ്കാളിക്കെതിരെ പോക്‌സോ കേസുകൾ ഫയൽ ചെയ്യുന്നതും കൂടിയിട്ടുണ്ട്. വിവാഹമോചനം എളുപ്പമാകുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.
കുട്ടിക്കുമേൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി പൊലീസിൽ ലഭിക്കുന്നതോടെ കുട്ടിയുടെ അവകാശം സ്ഥാപിക്കാൻ പിതാവിന് കഴിയാതെ വരികയും അമ്മയ്ക്ക് ലഭിക്കുകയും ചെയ്യും. ഇത്തരം കേസുകളിൽ പിതാവിനെ സംബന്ധിച്ചിടത്തോളം നിരപരാധിത്വം തെളിയിക്കൽ അത്രയെളുപ്പമല്ല.
കുട്ടികളുടെ മൊഴികളും മറ്റുമാണ് പോക്‌സോ കേസുകളിൽ നിർണായകമാവുന്നത്. കുടുംബ കോടതികളിൽ വ്യാജ പോക്‌സോ കേസുകൾ ധാരാളമായി വരുന്നുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ തെളിയിക്കുക എളുപ്പമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു.
കുടുംബകോടതികളിൽ വ്യാജകേസുകൾ വർദ്ധിച്ചു
1. വിവാഹമോചനം നേടാൻ കുട്ടികളെ കരുവാക്കുന്നു
2. വ്യാജ കേസുകളിൽ നിരപരാധിത്വം തെളിയിക്കൽ ശ്രമകരം
3. കുട്ടികളുടെ മൊഴിയാണ് നിർണായകമാവുക
4. ഭൂരിഭാഗം കേസുകളിലെയും പരാതി വ്യാജം
5. പരാതികൾ കൂടുന്നതിനാൽ വിചാരണ വൈകുന്നു
പോക്‌സോ കേസുകൾ
2018 - 2020 കാലയളവിൽ വിചാരണ പൂർത്തിയായത്: 2157
വെറുതെ വിട്ടത്: 1775
2019ൽ: 3616 കേസുകൾ
''''
കുട്ടികളുടെ സംരക്ഷണം വിട്ടുകിട്ടാൻ പങ്കാളിക്കെതിരെ വ്യാജ പോക്‌സോ കേസുകൾ ഫയൽ ചെയ്യുന്നത് വർദ്ധിച്ചു. കേസ് ജയിക്കാൻ ഇരുപക്ഷവും ഇത്തരത്തിൽ കേസുകൾ ഫയൽ ചെയ്യുന്നുണ്ട്. സാക്ഷികൾ ഇല്ലാത്തതിനാൽ കുട്ടികളുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്.
അഡ്വ. ഹേമലാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |