ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ ഒമിക്രോൺ മരണം രാജസ്ഥാനിലെ ഉദയ്‌പൂരിൽ റിപ്പോർട്ട് ചെയ്തു. 73 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് രക്തസമ്മർദ്ദവും പ്രമേഹവുമുണ്ടായിരുന്നു. അതേസമയം, 24 മണിക്കൂറിനുള്ളിൽ 309 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1,270 ആയി. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ രാജ്യത്ത് 27% വർദ്ധിച്ചു. മഹാരാഷ്ട്രയിൽ 450 ഉം ഡൽഹിയിൽ 320 ഉം കേരളത്തിൽ 107 ഉം ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 16,764 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 220 മരണവും റിപ്പോർട്ട് ചെയ്തു. രണ്ടാം തരംഗം പിന്നിട്ട ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്.
ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരത്തിന് മുകളിലായി മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, ബംഗാൾ, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ കേന്ദ്ര സംഘത്തിന്റെ നിരീക്ഷണത്തിലാണ്. മുംബയ്, പൂനെ, താനെ, ബംഗളുരു, ചെന്നൈ, ഗുഡ്ഗാവ്, അഹമ്മദ്ബാദ്. നാസിക്, ജയ്പൂർ എന്നീ നഗരങ്ങളിലും കൊവിഡ് ഭീഷണിയുടെ നിഴലിലാണ്.
മുംബയ് നഗരത്തിൽ നിയന്ത്രണം
ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ മുംബയ് നഗരത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ബീച്ചുകൾ, പൊതു മൈതാനങ്ങൾ, കടൽത്തീരം, പാർക്ക് തുടങ്ങിയ പൊതു സ്ഥലങ്ങളിൽ വൈകിട്ട് 5 മുതൽ പുലർച്ചെ അഞ്ച് വരെ ആളുകൾ പ്രവേശിക്കുന്നത് വിലക്കി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണി മുതൽ ജനുവരി 15 വരെയാണ് വിലക്ക്.
ഒമിക്രോൺ ആശങ്കാജനകമായ രീതിയിൽ വ്യാപിക്കുകയാണെന്നും പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച കൊവിഡ് കർമ്മസമിതി യോഗം ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |