മാന്നാർ: നെന്മണികൾ കൊണ്ടുള്ള രൂപങ്ങളും ചിത്രങ്ങളും കണ്ടവരുണ്ടാകും. എന്നാൽ നെന്മണികളാൽ കോർത്തെടുത്ത തളിക കണ്ടവരുണ്ടോ?. ഇല്ലെങ്കിൽ വന്നോളൂ, മാന്നാർ കുരട്ടിക്കാട് ചൈതന്യയിൽ ഡോ. കെ. ബാലകൃഷ്ണപിള്ള പന്തപ്ലാവിലാണ് നിഥിപോലെ തളിക സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഇതിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
പഴയ കാലത്ത് എണ്ണ അളന്നെടുക്കാൻ ഉപയോഗിച്ചിരുന്ന ചിരട്ട കൊണ്ട് നിർമ്മിച്ച ഇടങ്ങഴി പാത്രവും അപൂർവ ശേഖരമായി ഈ എൺപത്തിയേഴുകാരന്റെ കൈയിലുണ്ട്. നെന്മണികൾ അതിസൂക്ഷ്മമായി കോർത്തെടുത്താണ് തളികയുടെ നിർമ്മാണം. മനോഹരമായി ചെത്തി മിനുക്കിയ ചിരട്ടയിൽ തടിനിർമ്മിതമായ പിടി ചേർത്തുവച്ചാണ് ഇടങ്ങഴി പാത്രം ഒരുക്കിയിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ഭാര്യാ പിതാവായ കർഷകനും അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുമായിരുന്ന മുതുകുളം കാരിയാഞ്ചിൽ മാധവൻപിള്ളയുടെ പൂർവിക ശേഖരത്തിൽ നിന്ന് ലഭിച്ചവയാണ് ഇവ.
സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ബാലകൃഷ്‌ണപിള്ള തിരുവനന്തപുരത്ത് അക്കൗണ്ട് ജനറൽ ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായി സേവനം അനുഷ്ഠിച്ച് വിരമിച്ചയാളാണ്. ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം ലേഖനങ്ങൾ പ്രസിദ്ധികരിച്ചിട്ടുള്ള ഇദ്ദേഹം ഒരു ചരിത്രകാരൻ കൂടിയാണ്.
മാന്നാറിന്റെ പൂർവ ചരിത്രം ഉൾക്കൊള്ളിച്ച ചരിത്ര ഗ്രന്ഥമുൾപ്പെടെ പതിനഞ്ചോളം കൃതികൾ രചിച്ചിട്ടുണ്ട്. മാന്നാർ ശ്രീ ഭുവനേശ്വരി ഹൈസ്‌കൂളിൽ ഹെഡ്മിസ്ട്രസായിരുന്ന പരേതയായ ലക്ഷ്മിയമ്മയാണ് ഭാര്യ. മാനന്തവാടി ജോ. ആർ.ടി.ഒ ബിനോദ് കൃഷ്ണൻ, എൻ.ആർ.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ദേബിക നയന എന്നിവരാണ് മക്കൾ. ഫിസിയോ തെറാപ്പിസ്റ്റും വനിതാ വ്യവസായ സംരംഭകയുമായ ധന്യ, കായംകുളം എം.എസ്.എം കോളേജ് മുൻ ഫിസിക്സ് വിഭാഗം മേധാവി ഡോ. ജയകുമാർ എന്നിവരാണ് മരുമക്കൾ.
""
തലമുറകളായി കൈമാറി കിട്ടിയ അപൂർവ നിർമ്മിതിയിലുള്ള പാത്രങ്ങൾ നിഥിപോലെയാണ് സൂക്ഷിക്കുന്നത്.
ഡോ. കെ. ബാലകൃഷ്ണപിള്ള പന്തപ്ലാവിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |