തിരുവനന്തപുരം: കോവളത്ത് ന്യൂ ഇയർ ആഘോഷിക്കുന്നതിന് വേണ്ടി ബെവ്കോയിൽ നിന്ന് മദ്യം വാങ്ങി വന്ന വിദേശപൗരനോട് മദ്യം ഒഴുക്കികളയാൻ ആവശ്യപ്പെട്ട പൊലീസ് നടപടി ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സംസ്ഥാന പൊലീസിനെ പിന്തുണച്ച് മന്ത്രി സംസാരിച്ചത്. കേരളത്തിൽ പൊലീസ് കാര്യക്ഷമമായി തന്നെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊലീസിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന വിദേശപൗരൻ തന്നെ കാണാൻ വന്നിരുന്നെന്നും അദ്ദേഹം പോലും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് സമ്മതിച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ നാട്ടുകാരും മാദ്ധ്യമങ്ങളുമാണ് ഇതിനെ ഒരു വലിയ അതിക്രമം എന്ന രീതിയിൽ ചിത്രീകരിച്ചതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പൊലീസ് നടപടിയെ വിമർശിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ രംഗത്ത് വന്നിരുന്നു. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ അള്ള് വച്ച് പരാജയപ്പെടുത്താൻ പൊലീസിലെ തന്നെ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ഇന്നലെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ശിവൻകുട്ടി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ വിസമ്മതിച്ചു.
ന്യൂ ഇയർ ആഘോഷിക്കുന്നതിനായി മദ്യവുമായി യാത്ര ചെയ്യുകയായിരുന്ന സ്റ്റീവ് ആസ് ബർഗിനാണ് കേരള പൊലീസിന്റെ ഭാഗത്തുനിന്ന് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഇന്നലെയായിരുന്നു സംഭവം. സ്റ്റീവിനെ വഴിയിൽ തടഞ്ഞ പൊലീസ് പരിശോധനയ്ക്കിടെ സ്കൂട്ടറിൽ നിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം കണ്ടെടുക്കുകയായിരുന്നു. തുടർന്ന് മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ബിവറേജിൽ നിന്നും ബിൽ വാങ്ങാൻ മറന്ന സ്റ്റീവ് കാര്യം പറഞ്ഞെങ്കിലും പൊലീസ് ചെവികൊണ്ടില്ല. കുപ്പിയടക്കം വലിച്ചെറിയാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ സഹികെട്ട സ്റ്റീവ് തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് വഴിയിൽ ഒഴുക്കി കളഞ്ഞു. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ആരോ പകർത്തുന്നത് കണ്ടതോടെ മദ്യം കളയണ്ട ബിൽ കൊണ്ടുവന്നാൽ മതിയെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ സ്റ്റീവ് ബിവറേജിൽ എത്തി ബിൽ വാങ്ങി തന്റെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു. തിരുവനന്തപുരം ഡിസിപിയും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |