കൊച്ചി: ലയനം പൊതുമേഖലാ ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുത്തിയെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ (എസ്.ബി.ടി) അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാബാങ്കും 2017 ഏപ്രിൽ ഒന്നിന് മാതൃബാങ്കായ എസ്.ബി.ഐയിൽ ലയിച്ചിരുന്നു. 2016-17ൽ 1,300 കോടി രൂപയുടെ നഷ്‌ടത്തിലായിരുന്ന എസ്.ബി.ഐ 2020-21ൽ കുറിച്ചത് 20,000 കോടി രൂപയ്ക്കുമേൽ ലാഭമാണെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് കേന്ദ്ര ധനമന്ത്രാലയം അഭിപ്രായപ്പെട്ടു.
വിജയ ബാങ്കും ദേന ബാങ്കും 2019 ഏപ്രിൽ ഒന്നിനാണ് ബാങ്ക് ഒഫ് ബറോഡയിൽ ലയിച്ചത്. 2018-19ൽ 8,339.27 കോടി രൂപയുടെ നഷ്‌ടത്തിലായിരുന്ന ബാങ്ക് ഒഫ് ബറോഡ 2020-21ൽ 828.96 കോടി രൂപ ലാഭം നേടി. 2019-20ൽ പഞ്ചാബ് നാഷണൽ ബാങ്ക് 8,310.93 കോടി രൂപ നഷ്‌ടം കുറിച്ചിരുന്നു. ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്കും 2020 ഏപ്രിൽ ഒന്നിന് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു; 2020-21ൽ ബാങ്ക് കുതിച്ചുകയറിയത് 2,021.62 കോടി രൂപയുടെ ലാഭത്തിലേക്ക്.
കുറയുന്നു കറൻസി പ്രിയം
കൊവിഡ് ഒന്നാംതരംഗം ആഞ്ഞടിച്ച 2020നെ അപേക്ഷിച്ച് കറൻസി പ്രചാരത്തിന്റെ വാർഷിക വർദ്ധന 2021ൽ കുറഞ്ഞു. 2020 നവംബറിൽ വളർച്ച 22 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ നവംബറിലെ വളർച്ച 7.9 ശതമാനം.
കൊവിഡ് പശ്ചാത്തലത്തിൽ കറൻസി ക്ഷാമമുണ്ടാകുമെന്ന ഭീതിയാണ് 2020ൽ പ്രചാരം കൂട്ടിയത്. 2021ൽ സ്ഥിതിമെച്ചപ്പെട്ടതോടെ പ്രചാരം കുറയുകയായിരുന്നു. 2019-20ൽ ജി.ഡി.പിയിൽ കറൻസി പ്രചാരവിഹിതം 12 ശതമാനമായിരുന്നു. കൊവിഡ് വ്യാപനമുണ്ടായ 2020-21ൽ ഇത് 14.5 ശതമാനത്തിലെത്തി.
കണക്കില്ലാതെ സ്വർണക്കടത്ത്
രാജ്യത്തേക്ക് ഒഴുകുന്ന കള്ളക്കടത്ത് സ്വർണത്തിന്റെ യഥാർത്ഥ കണക്കെടുക്കുക പ്രയാസമാണെന്ന് ധനമന്ത്രാലയം പറയുന്നു. എന്നാലും, കസ്റ്റംസിന്റെയും ഡയറക്‌ടറേറ്റ് ഒഫ് റെവന്യൂ ഇന്റലിജൻസിന്റെയും (ഡി.ആർ.ഐ) റിപ്പോർട്ടുപ്രകാരം പിടിച്ചെടുത്ത കള്ളസ്വർണത്തിന്റെ കണക്ക് ഇങ്ങനെ: (കിലോഗ്രാമിൽ)
2019-20 : 3,626.85
2020-21 : 1,944.39
2021-22* : 1,717.39
(*നവംബർ വരെയുള്ള കണക്ക്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |