കൊല്ലം: പുതുക്കിപ്പണിത കൊല്ലം ടൗൺഹാളിന്റ തിരുനെറ്റിയിൽ സി. കേശവന്റെ പേര് കോർപ്പറേഷൻ തിരികെയെത്തിച്ചു. കറുപ്പ് അക്ഷരത്തിലും തൊട്ടുമുകളിൽ രാത്രികാലങ്ങളിൽ കാണാൻ കഴിയുന്ന തരത്തിലുള്ള വെളിച്ച ക്രമീകരണത്തോടെയും രണ്ടിടത്താണ് 'സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ' എന്ന് ആലേഖനം ചെയ്തിരിക്കുന്നത്.
ടൗൺ ഹാൾ നവീകരണം പൂർത്തിയായി രണ്ടു വർഷം കഴിഞ്ഞെങ്കിലും സി. കേശവന്റെ പേര് ആലേഖനം ചെയ്യാത്തത് 'കേരളകൗമുദി' പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ പെയിന്റടിച്ചപ്പോൾ ഹാളിന്റെ മുൻഭാഗത്ത് സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ എന്നെഴുതിയിരുന്നത് മറഞ്ഞിരുന്നു. മുമ്പൊക്കെ നവീകരണം പൂർത്തിയാകുന്നതിന് പിന്നാലെ പേര് കൃത്യമായി എഴുതുമായിരുന്നു. എന്നാൽ ഇത്തവണ പേരെഴുതാൻ വൈകുന്നതിനെതിരെ വിവിധ കേന്ദ്രങ്ങളിൽ നിന്നു പ്രതിഷേധം ഉയർന്നു. ഇതിനിടയിലാണ് നഗരസഭ പൂർവ്വാധികം ഭംഗിയായി ടൗൺഹാളിൽ സി. കേശവനെ അടയാളപ്പെടുത്തിയത്.
നഗരത്തിന്റെ പൊതുവികാരം അംഗീകരിച്ചാണ്, ഹാൾ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ സി. കേശവന്റെ സ്മാരകമാക്കാൻ തീരുമാനിച്ചത്. തിരു- കൊച്ചി മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന സി. കേശവന്റെ പേരിൽ കൊല്ലം നഗരത്തിലുള്ള ഏക സ്മാരകമാണ് ടൗൺ ഹാൾ.
1970 ജൂലായ് 20ന് രാഷ്ട്രപതി വി.വി. ഗിരിയാണ് ടൗൺ ഹാളിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. 1979 ആഗസ്റ്റിൽ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. പിന്നീടാണ് ഹാളിന് മുന്നിൽ സി. കേശവന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |