ചെന്നൈ : ആപ്പിൾ കമ്പനിയുടെ ഇന്ത്യയിലെ നിർമാണ കമ്പനിയായ ഫോക്സ്‌കോണിന്റെ ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിൽ ഉണ്ടായ തൊഴിലാളി സമരത്തിൽ ചൈനീസ് ഇടപെടലുണ്ടെന്ന് കണ്ടെത്തൽ. സമരത്തിനെ കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമായ ദി വീക്കാണ് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടിട്ടുള്ളത്. ഫാക്ടറിയിലെ തൊഴിലാളികൾക്ക് ചൈനീസ് സഹായം ലഭിച്ചതായിട്ടാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
നേരത്തെ ആപ്പിൾ ഐഫോണിന്റെ 48 ശതമാനം ഘടകഭാഗങ്ങളും ചൈനയിലായിരുന്നു ഉൽപ്പാദിപ്പിച്ചിരുന്നത്. എന്നാൽ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ ഉണ്ടായ വിള്ളലാണ് ഇന്ത്യയിൽ കൂടുതൽ കേന്ദ്രീകരിക്കാൻ കമ്പനിയെ നിർബന്ധമാക്കിയത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന തായ്വാൻ കമ്പനികളിലൊന്നാണ് ഫോക്സ്‌കോൺ. ഈ കമ്പനിക്ക് പുറമേ കർണാടകയിലെ നരസാപുരയിലുള്ള വിസ്‌ട്രോൺ ഇൻഫേകോം മാനുഫാക്ചറിംഗ് ഇന്ത്യയും ചെന്നൈയ്ക്ക് സമീപം മഹീന്ദ്ര സിറ്റിയിലെ പെഗാട്രോൺ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡും പട്ടികയിൽ ഉൾപ്പെടുന്നു. അടുത്തിടെ ഫാക്ടറിയിലെ പ്രശ്നങ്ങളെ തുടർന്ന് വിസ്‌ട്രോണും ഉത്പാദനം നിർത്തിവച്ചിരുന്നു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളിൽ ഉണ്ടാവുന്ന സമരങ്ങളിലും, പ്രശ്നങ്ങളിലും ഒരേ തരത്തിലുള്ള പ്രശ്നങ്ങളാണ് കാരണമാവുന്നതെന്ന് ഇന്റലിജൻസ് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. സാൻമിന, ഫോർഡ്, പിപിജി ഏഷ്യൻ പെയിന്റ്സ്, എൻഫീൽഡ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലെ അസ്വസ്ഥതകൾ ഇതിന് ഉദാഹരണമാണ്. വിദേശ ശക്തിയുടെ നുഴഞ്ഞ് കയറ്റമാണ് ഇതിന് പിന്നിലെന്ന സംശയമാണ് ഇത് ഉയർത്തുന്നത്. എന്നാൽ ട്രേഡ് യൂണിയൻ നേതാക്കളുടെ അഭിപ്രായത്തിൽ മൾട്ടിനാഷണൽ കമ്പനികളിൽ തൊഴിലാളി യൂണിയനുകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും, യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിൽ സുരക്ഷയില്ലെന്നും ആരോപിക്കുന്നു. ന്യൂ ഡെമോക്രാറ്റിക് ലേബർ ഫ്രണ്ട്, പീപ്പിൾസ് ഡെമോക്രാറ്റിക് യൂത്ത് അസോസിയേഷൻ, പീപ്പിൾസ് റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്റർ തുടങ്ങിയ സംഘടനകൾക്ക് ഫാക്ടറികളിലെ പ്രക്ഷോഭങ്ങളുമായുള്ള ബന്ധം അന്വേഷിക്കണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |