മധുര : മസാജ് പാർലറുകളിലും സ്പാകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നത് വ്യക്തികളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് മദ്രാസ് ഹൈക്കോടതി. മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റേതാണ് നിരീക്ഷണം. സ്പാ തുടുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നും സ്പായുടെ നടത്തിപ്പിൽ ഇടപെടുന്നതിൽ നിന്ന് പൊലീസിനെ തടയണമെന്നും ആവശ്യപ്പെട്ട് ഒരു സ്പാ ഉടമ നൽകിയ ഹർജി തീർപ്പാക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
ഒരു നിയമനിർമ്മാണം ഒരു നിശ്ചിത സ്ഥലത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് നിർബന്ധിക്കാത്ത പക്ഷം അവ സ്ഥാപിക്കുന്നത് ഭരണഘടനയിലെ അനുച്ഛേദം 21ന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പാ പോലുള്ള ഇടങ്ങളിൽ സി.സി.ടി.വികൾ സ്ഥാപിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്ക് മേലുള്ള ലംഘനമാണ്.
വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ സി.സി.ടി.വി സ്ഥാപിക്കാനുള്ള തീരുമാനത്തിന് ശ്രദ്ധാപൂർവമായ പരിഗണന അനിവാര്യമാണ്. സർക്കാർ വിവേകത്തോടെ ഇവയുടെ ശരിയായ ഉപയോഗത്തിന് ഏത് രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |