ചെർപ്പുളശ്ശേരി: ക്യൂ നെറ്റ് എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനിൽക്കെ കമ്പനിയിൽ നിക്ഷേപിച്ച മൂന്നര ലക്ഷം രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് ചെർപ്പുളശ്ശേരി പൊലീസിൽ യുവാവിന്റെ പരാതി. പത്തംകുളം സ്വദേശി കളത്തോടി വീട്ടിൽ ശരത്താണ് പരാതി നൽകിയത്. അഞ്ച് മാസം മുമ്പാണ് സുഹൃത്ത് മുഖാന്തിരം ഇ- കൊമേഴ്സ് വ്യാപാരമാണെന്നു പറഞ്ഞ് രണ്ട് ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചതെന്ന് ശരത് പറഞ്ഞു.
മാസങ്ങൾക്കകം തന്നെ നിക്ഷേപിച്ച തുകയുടെ ഇരട്ടിയിലധികം ലാഭം ഉണ്ടാക്കാമെന്നായിരുന്നു വാഗ്‌ദാനം. പിന്നീട് ഭാര്യയുടെ പേരിലും ഒന്നരലക്ഷം രൂപ നിക്ഷേപിച്ചതായും മുപ്പതിനായിരം രൂപ ഇതിന്റെ കമ്മിഷനായി ലഭിച്ചെന്നും ശരത് പറയുന്നു. എന്നാൽ തുടർന്ന് പലിശയോ മുതലോ ലഭിക്കാതെ വന്നതോടെ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് ഇത് മൾട്ടി ലെവൽ മാർക്കറ്റിംഗാണെന്ന് അറിഞ്ഞതെന്നും നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെയാണ് കോടതിയേയും പൊലീസിനേയും സമീപിച്ചതെന്നും ശരത് പറഞ്ഞു.
ശരതിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
തട്ടിപ്പുകൾ നടക്കുന്നത് പലപേരിൽ
പല പേരിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്നും സൂം മീറ്റിംഗ് വഴിയാണ് ഇത്തരം കമ്പനികൾ പണം നിക്ഷേപിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ഉപാധിയെന്ന് ധരിച്ചാണ് ആളുകൾ ഇത്തരം ചതിക്കുഴിയിൽ വീഴുന്നതെന്നും ചെർപ്പുളശേരി പൊലീസ് പറഞ്ഞു. വലിയ ഹോട്ടലുകളിൽ മീറ്റിംഗ് നടത്തി ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചും ആഡംബര ജീവിതമാണ് നയിക്കുന്നതെന്നു കാണിച്ചുമെല്ലാമാണ് ഇവർ നിക്ഷേപകരെ ആകർഷിക്കുന്നത്. പണം ബാങ്ക് വഴി വാങ്ങിയാൽ തെളിവാകും എന്നതിനാൽ നേരിട്ട് വാങ്ങിയാണ് ഇടപാടുകൾ നടത്തുന്നത്.
ചെറുപ്പക്കാരായ യുവാക്കളും യുവതികളുമാണ് ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴുന്നത്. പണം നിക്ഷേപിച്ചവർ കൂടുതൽ ആളുകളെ ശൃംഖലയിലേക്ക് ചേർക്കണം. നിക്ഷേപിച്ചവരുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് കൂടുതൽ ആകർഷിക്കുന്നത്.
പണം നൽകി മാസങ്ങൾ കഴിയുമ്പോഴാണ് പലരും തട്ടിപ്പ് മനസിലാക്കുന്നതും പരാതിയുമായി രംഗത്തു വരുന്നതും. മണി ചെയിൽ മാതൃകയിലുള്ള ബിസിനസാണിതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
- എം സുജിത്, ചെർപ്പുളശ്ശേരി സി.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |