ജനീവ : ലോകത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നത് കൂടുതൽ അപകടകരമായ മറ്റൊരു വകഭേദം ഉയർന്നുവരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന.
ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപക ശേഷി കൂടുതലാണെങ്കിലും ഒമിക്രോൺ പൊതുവെ അപകടകാരിയല്ലെന്നാണ് ഇതുവരെയുള്ള കണക്കു കൂട്ടൽ. എന്നാൽ ഒമിക്രോൺ വെറും ജലദോഷമല്ലെന്നും അതിനെ നിസാരമായി കാണരുതെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്കി. ഡെൽറ്റയേക്കാൾ രോഗ തീവ്രത കുറവാണെങ്കിലും ഒമിക്രോൺ ബാധിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം നിസാരമല്ലെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. ഒമിക്രോൺ വകഭേദം കൂടുതൽ പേരിലേക്കെത്തുന്നത് പുതിയ വകഭേദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും ഡെൽറ്റയേക്കാൾ അപകടകാരിയല്ലെങ്കിലും ഇനി വരാനിരിക്കുന്ന വകഭേദം എപ്രകാരമായിരിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഡബ്ല്യു.എച്ച്.ഒയിലെ മുതിർന്ന ഉദ്യോഗസ്ഥ കാതറീൻ സ്മാൽവുഡ് പറഞ്ഞു. ചുമ, ക്ഷീണം, ജലദോഷം എന്നിവയാണ് വ്യാപകമായി കണ്ടുവരുന്ന ഒമിക്രോൺ ലക്ഷണങ്ങളെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.എന്നാൽ ഇതു കൂടാതെ ഛർദ്ദി, വിശപ്പില്ലായ്മ എന്നിവയും ഇത്തരം രോഗികളിൽ വ്യാപകമായി കണ്ടു വരുന്നു. അതേ സമയം ഒമിക്രോൺ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച യൂറോപ്പിൽ മാത്രം 50 ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലോകരാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ കൊവിഡ് രോഗികൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ ശുപാർശ ചെയ്യുന്നതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.
7 ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ചാലും കൊവിഡ് രോഗികൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. രാജ്യങ്ങൾ അവരുടെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ക്വാറന്റൈൻ കാലാവധിയെക്കുറിച്ച് തീരുമാനമെടുക്കണം. കുറഞ്ഞ അണുബാധയുള്ള രാജ്യങ്ങളിലാണെങ്കിലും കൂടുതൽ ക്വാറന്റൈൻ സമയം നടപ്പിലാക്കുന്നത് കേസുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് സംഘടന നിരീക്ഷിച്ചു.
അതേ സമയം ബ്രിട്ടനിൽ കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുളവാക്കുന്നതായി രാജ്യത്തെ ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു. നിലവിൽ പ്രതിദിനം 2 ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ കൊവിഡ് കേസുകൾ. ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരും 50 ശതമാനം പേർക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകാനായതും രാജ്യത്ത് ആശുപത്രി കേസുകളുടെ എണ്ണം കുറയ്ക്കാൻ സഹായകരമായെന്നാണ് വിലയിരുത്തൽ. യൂറോപ്പിൽ പ്രതിദിന കൊവിഡ് കേസുകളുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ളത് ഫ്രാൻസാണ്. രണ്ടേമുക്കാൽ ലക്ഷം പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |