SignIn
Kerala Kaumudi Online
Thursday, 19 September 2024 12.22 PM IST

ഇനി തീപാറും നാളുകൾ

Increase Font Size Decrease Font Size Print Page

election

ന്യൂഡൽഹി: 2017ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെ കാഴ്ചക്കാരാക്കി യു.പിയിൽ ബി.ജെ.പി നേടിയത് 312 സീറ്റിന്റെ വൻ ഭൂരിപക്ഷം. ആ ഊർജ്ജം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ഉത്തരേന്ത്യയിൽ തങ്ങൾക്ക് അടിവേരുണ്ടാക്കിയ രാമജൻമഭൂമി പ്രക്ഷോഭത്തിന്റെ കേന്ദ്രഭൂമിയായ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചുകൊണ്ടാണ് അവർ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹിന്ദു വോട്ടുകളെ കൂടുതലുറപ്പിക്കാൻ കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി. അയോദ്ധ്യയും കാശിയുമാകും മുഖ്യ പ്രചാരണ വിഷയം.

2017ൽ മോദി മുന്നിൽ നിന്ന് നയിച്ച് ഭൂരിപക്ഷം നേടിയ ശേഷമാണ് യോദി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത്. മാഫിയകൾക്കും കുറ്റവാളികൾക്കുമെതിരെ മുഖം നോക്കാതെ നടപടിയെടുത്തും വികസനം കൊണ്ടുവന്നും നല്ല പേരെടുത്തെങ്കിലും കൊവിഡ് രണ്ടാം തരംഗത്തെ നേരിട്ടതിലെ വീഴ്ച യോഗിക്കു മേൽ കറവീഴ്ത്തി. പുഴകളിൽ മൃതദേഹങ്ങൾ ഒഴുകി നടന്നത് രാജ്യത്തിനാകെ നാണക്കേടായി.

വിവാദ കർഷക സമരത്തിനിടെ ലഖീംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനമിടിച്ച് കർഷകർ മരിച്ച സംഭവം ദേശീയ തലത്തിൽ വരെ ബി.ജെ.പിക്ക് ക്ഷീണമായി.

കർഷക സമരത്തിന്റെയും ലഖിംപൂർ ഖേരിയുടെയും ആഘാതം ജാട്ട് വോട്ടുകളെ ബാധിച്ചാൽ ബി.ജെ.പിക്ക് ക്ഷീണമാകും. കർഷക നിയമം പിൻവലിച്ചതും കർഷകരോട് പ്രധാനമന്ത്രി മാപ്പു ചോദിച്ചതും വോട്ടു ചോർച്ച തടയാനായിരുന്നു. ജനുവരി 15നുള്ള കർഷക സംഘടനകളുടെ പ്രഖ്യാപനം നിർണായകം.

2017ൽ ഒറ്റക്കെട്ടായി നിന്ന സമാജ്‌വാദി പാർട്ടിയും ബി.എസ്.പിയും കോൺഗ്രസും ഇക്കുറി മുന്നണി പ്രഖ്യാപിച്ചിട്ടില്ല. ഇവർ ഒറ്റയ്‌ക്ക് മത്സരിച്ചാൽ ബി.ജെ.പി വിരുദ്ധ വോട്ടുകളും ദളിത്, പിന്നാക്ക, മുസ്ളീം വോട്ടുകളും ഭിന്നിപ്പിക്കപ്പെടാം. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടെങ്കിലും പാർട്ടിക്ക് സംസ്ഥാനത്ത് പഴയ അടിത്തറയില്ല. സമാജ്‌‌വാദി പാർട്ടിയാകും യു.പിയിൽ ബി.ജെ.പിക്ക് പ്രധാന വെല്ലുവിളി. സമീപകാല അഭിപ്രായ സർവെകളിൽ അവർ കുതിപ്പിന്റെ സൂചന നൽകുന്നുണ്ട്. ദളിത് നേതാവ് മായാവതിയുടെ ബി.എസ്.പിക്ക് പഴയ ഊർജ്ജമില്ല. ദളിത്, മുസ്ളീം വോട്ടർമാർ സമാജ്‌വാദിയിലേക്ക് ചായാം.

യു.പിയിൽ നിയമസഭയിൽ ലഭിക്കുന്ന ഭൂരിപക്ഷം ഇക്കൊല്ലം ജൂലായിൽ നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും രാജ്യസഭയിൽ കൂടുതൽ അംഗങ്ങളെ എത്തിക്കുന്നതിലും ബി.ജെ.പിക്ക് നിർണായകമാണ്.

പഞ്ചാബിൽ ചതുഷ്‌കോണ പോരാട്ടം

കോൺഗ്രസ്, ബി.ജെ.പി, ആംആദ്‌മി, അകാലിദൾ പാർട്ടികൾ തമ്മിലുള്ള ചതുഷ്‌കോണ മത്സരമാണ് പഞ്ചാബിൽ. ചരൻ സിംഗ് ഛന്നിയെന്ന പുതിയ മുഖ്യമന്ത്രി കോൺഗ്രസിന് തുടർച്ച നൽകുമോയെന്നറിയാം. ഡൽഹിക്ക് പുറത്തെ രണ്ടാം അധികാര കേന്ദ്രം സ്ഥാപിക്കാൻ ആംആദ്മിപാർട്ടി ശക്തമായി രംഗത്തുണ്ട്. കോൺഗ്രസ് വിട്ട ക്യാപ്ടൻ അമരീന്ദറിലൂടെ കർഷക സംഘടനകളെ അനുനയിപ്പിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി. കർഷക സമരത്തിന്റെ സിരാ കേന്ദ്രമായ പഞ്ചാബിൽ പരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹം കർഷകർ തടഞ്ഞത് ബി.ജെ.പിക്ക് ക്ഷീണമായി.

ഉത്തരാഖണ്ഡിൽ പ്രതീക്ഷയുമായി കോൺഗ്രസ്

അഞ്ചു വർഷത്തിൽ ത്രിവേന്ദ്ര സിംഗ് റാവത്ത്, തിരാത് സിംഗ് റാവത്ത്, പുഷ്‌കർ സിംഗ് ധാമി എന്നീ മൂന്ന് മുഖ്യമന്ത്രിമാരെ പരീക്ഷിച്ചാണ് ബി.ജെ.പി വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന ഘടകത്തിലെ ഭിന്നതകൾക്കിടയിലും മുൻമുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നു.

നിലനിറുത്താനും പിടിക്കാനും

കോൺഗ്രസ് ദുർബലമായ ഗോവയിൽ ബി.ജെ.പിക്കു പുറമെ ആംആദ്‌മി പാർട്ടിയും തൃണമൂൽ കോൺഗ്രസും രംഗത്തുണ്ട്. പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ ഭരണം നിലനിറുത്താനാകും ബി.ജെ.പിയുടെ ശ്രമം.

മണിപ്പൂരിൽ ഏറ്റവും വലിയ കക്ഷിയായിട്ടും ഭരണം പിടിക്കാൻ കഴിയാതെ പോയതിലെ നിരാശ തീർക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ്. ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ ബി.ജെ.പിക്ക് അധികാരം നിലനിറുത്താൻ പ്രാദേശിക കക്ഷികളുടെ സഹായം അനിവാര്യം. എൻ.പി.പി എൻ.ഡി.എ വിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.