സിഡ്‌നി: മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്ടൻ സലീം മാലിക്കിനെതിരേ ഒത്തുകളി ആരോപണവുമായി ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വാൺത്. പാകിസ്താനെതിരായ . 1994-ൽ നടന്ന കറാച്ചി ടെസ്റ്റിൽ മോശം പ്രകടനം പുറത്തെടുക്കാൻ മാലിക് ഒന്നര കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തു എന്നാണ് വാണിന്റെ ആരോപണം ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലാണ് വാണിന്റെ വെളിപ്പെടുത്തൽ.
'ഞങ്ങൾ ജയിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനിടയിൽ മാലിക് എന്നെ കാണണമെന്ന് അഭ്യർഥിച്ചു. ഞാൻ അദ്ദേഹത്തിന്റെ മുറിയിലെത്തി. നല്ലൊരു മത്സരമാണല്ലോ നടക്കുന്നത് എന്ന് മാലിക് പറഞ്ഞു. അതെ, നാളെ ഞങ്ങൾ ജയിക്കുമെന്ന് ഉറപ്പാണെന്ന് ഞാൻ മറുപടിയും നല്‍കി.
പാകിസ്ഥാൻ തോറ്റാൽ തങ്ങളുടേയും ബന്ധുക്കളുടേയുമെല്ലാം വീട് അഗ്നിക്കിരയാകുമെന്ന് മാലിക്ക് പറഞ്ഞു. ഞാനും റൂമിലെ സഹതാരം ടിം മേയും മോശം കളി പുറത്തെടുക്കണമെന്നും അതിന് ഒന്നര കോടി രൂപ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. ഞെട്ടിപ്പോയ ഞാൻ മാലികിനെ തെറി വിളിച്ച് അദ്ദേഹത്തിന്റെ റൂമിൽ നിന്ന് ഇറങ്ങിപ്പോയി. അന്ന് മത്സരം ഒത്തുകളിക്കുക എന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമായിരുന്നു. സംഭവം ടീം മാനേജ്‌മെന്റിനെ അറിയിച്ചു. ടിം മെയ് ഇക്കാര്യം പരിശീലകന്‍ ബോബ് സിംപ്‌സണേയും ക്യാപ്ടൻ മാർക്ക് ടെയ്‌ലറേയും അറിയിച്ചിരുന്നതായും വാൺ വ്യക്തമാക്കുന്നു.
ആ മത്സരത്തിൽ പക്ഷേ ഭാഗ്യം പാകിസ്ഥാന് ഒപ്പമായിരുന്നു. ഒരു വിക്കറ്റിന് പാകിസ്ഥാൻ വിജയിച്ചു. ഇൻസമാമുൽ ഹഖും മുഷ്താഖ് അഹമ്മദും ചേർന്ന് പടുത്തുയർത്തിയ 57 റൺസിന്റെ കൂട്ടുകെട്ടാണ് അവർക്ക് വിജയമൊരുക്കിയത്. 150 റൺസ് വഴങ്ങി എട്ടു വിക്കറ്റെടുത്ത വാൺ ആയിരുന്നു കളിയിലെ താരം.
പിന്നീട് ഒത്തുകളിയെ തുടർന്ന് സലീം മാലിക്കിന് 2000-ത്തിൽ ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ചു. പാകിസ്ഥാനായി 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 15 സെഞ്ച്വറി ഉൾപ്പെടെ 5768 റൺസും 283 ഏകദിനങ്ങളിൽ നിന്ന് 7170 റൺസും മാലിക് അടിച്ചെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |