ബൊഗോട്ട : വൈകാതെ എല്ലാവരേയും കാണാം, ഇപ്പോൾ പോകുന്നു.. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പൊരുതി നേടിയ മരണം മുൻകൂട്ടി നിശ്ചയിച്ച സമയത്ത് തന്നെ നടപ്പിലാക്കി വിക്ടർ എസ്കോബാർ ലോകത്തോട് വിട പറഞ്ഞു. രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് 60 വയസുകാരനായ എസ്‌കോബാറിന് ദയാവധത്തിന് അനുമതി ലഭിച്ചത്. കൊളംബിയയിൽ മാരക രോഗം ബാധിക്കാത്തവർക്കും ദയാവധത്തിന് അർഹതയുണ്ടെന്ന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം പരസ്യമായി ദയാവധം നടപ്പിലാക്കിയ ആദ്യ വ്യക്തിയാണ് എസ്‌കോബാർ.
മരണത്തിന് മണിക്കൂറുകൾക്കു മുൻപ് അദ്ദേഹം കുടുംബാംഗങ്ങളോടും സ്നേഹിതരോടുമൊപ്പം ആഘോഷിക്കുന്ന നിമിഷങ്ങൾ അന്ത്യനിമിഷങ്ങൾ ചിത്രീകരിക്കാൻ എത്തിയവർ ക്യാമറയിൽ പകർത്തി. എസ്‌കോബാർ പുഞ്ചിരിച്ച് കുടുംബത്തോടൊപ്പം നിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ ചിത്രീകരിച്ച വീഡിയോയിലുള്ളത്. കാലക്രമേണ എല്ലാവരുടേയും ഊഴമെത്തും, അതിനാൽ ഗുഡ്ബൈ പറയുന്നില്ല, നമുക്കു വൈകാതെ കാണാം. നാമെല്ലാം പതിയെ ദൈവത്തിനൊപ്പം ചേരും'– മരണത്തിന് മുൻപ് മാദ്ധ്യമങ്ങൾക്ക് അയച്ച വീഡിയോയിൽ എസ്‌കോബാർ പറഞ്ഞു. തൊട്ടുപിന്നാലെ എസ്‌കോബാറിന്റെ മരണം അദ്ദേഹത്തിന്റെ അഭിഭാഷകൻ ട്വിറ്ററിലൂടെ അറിയിച്ചു. മരുന്ന് കുത്തി വച്ചാണ് അദ്ദേഹത്തിന്റെ ദയാവധം നടപ്പിലാക്കിയത്. പ്രമേഹവും ഹൃദയസംബന്ധമായ അസുഖവും മൂലം എസ്‌കോബാർ ഏറെക്കാലമായി വീൽ ചെയറിലായിരുന്നു. അതിനാൽ ദയാവധം എന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെ കുടുംബാംഗങ്ങളും പിന്തുണച്ചു. 'എന്റെ കഥ എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം അത് എന്നെപ്പോലെ ബുദ്ധിമുട്ടുള്ള രോഗികൾക്ക് നിത്യമായ വിശ്രമം തേടാനുള്ള അവസരം സൃഷ്ടിക്കുന്നുവെന്ന് എസ്‌കോബാർ പറഞ്ഞു.
എസ്‌കോബാർ മാരക രോഗമുള്ളയാളല്ലെന്നും അദ്ദേഹത്തിന്റെ അസുഖവും കഷ്ടപാടുകളും ലഘൂകരിക്കാൻ സാദ്ധ്യതകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി തവണയാണ് ദയാവധത്തിനുള്ള അപേക്ഷകൾ നിരസിക്കപ്പെട്ടത്. എന്നാൽ ഇതിനെതിരെ അദ്ദേഹം കോടതിയിൽ അപ്പീൽ നൽകുകയും അനുകൂല വിധി നേടുകയും ചെയ്തു. പിന്നാലെ ജനുവരി ഏഴിന് വെള്ളിയാഴ്ച മരിക്കാനുള്ള തീയതിയായി അദ്ദേഹം തിരഞ്ഞെടുത്തു. വാരാന്ത്യത്തിൽ ബന്ധുക്കൾക്ക് ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സൗകര്യമുണ്ടാക്കുന്നതിനാണ് എസ്കോബാർ വെള്ളിയാഴ്ച മരണത്തിനായി തിരഞ്ഞെടുത്തത്.
1997ലാണ് കൊളംബിയ ദയാവധത്തിന് അനുമതി നൽകിയത്. 2021 ജൂലായിൽ ഹൈക്കോടതി ദയാവധം സ്വീകരിക്കാനുള്ള അനുമതി മാരകമായ രോഗം ബാധിക്കാത്തവർക്കുമായി വിപുലീകരിച്ചു. ഈ നിയമ മാറ്റത്തിന് ശേഷം കുറഞ്ഞത് രാജ്യത്ത് 157 പേരെങ്കിലും ദയാവധത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് കൊളംബിയൻ സർക്കാർ പുറത്തു വിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |