പൈനാവ്: ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന് അന്ത്യാഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ. ഇടുക്കി മെഡിക്കൽ കോളേജിൽ രാവിലെ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം എസ്എഫ്ഐ നേതാക്കൾ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. സിപിഎം നേതാവ് എംഎം മണിയുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ പതാക പുതപ്പിച്ചു. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ധീരജ് പഠിച്ചിരുന്ന പൈനാവ് എൻജിനിയറിംഗ് കോളേജിലും മൃതദേഹം പൊതുദർശനത്തിന് വച്ചു.
സിപിഎം, എസ്എഫ്ഐ പ്രവർത്തകരും ധീരജിന്റെ സുഹൃത്തുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയത്. മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി. കണ്ണൂർ തൃച്ചംബരത്തെ പൊതുശ്മശാനത്തിലാണ് സംസ്കാരം. ധീരജിന്റെ വീടിന് സമീപം സിപിഎം വാങ്ങിയ സ്ഥലത്ത് സ്മാരകം പണിയും.
മാഹിയിൽ സിപിഎം, എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് തളിപ്പറമ്പ് പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. വിലാപയാത്ര വരുന്ന പ്രദേശങ്ങളിൽ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. ധീരജിന്റെ ജന്മനാടായ തളിപ്പറമ്പിൽ വൈകിട്ട് നാലു മണി മുതൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ധീരജിന്റെ ചിത്രത്തിൽ പുഷ്പ്പാർച്ചന അർപ്പിക്കുന്നതിനുളള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അതേസമയം ധീരജിന്റെ കൊലപാതകത്തിൽ പ്രതികളായ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൈനാവ് കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അലക്സ് റാഫേലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിപ്പട്ടികയിൽ നിലവിൽ ആറുപേരാണുള്ളത്. കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് മൂന്നു സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവു മാത്രമാണ് ശരീരത്തിലുള്ളത്. മർദ്ദനമേറ്റതിന്റെ ചതവുകളും ശരീരത്തിലുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |