കോഴിക്കോട് : കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണത്തിലും കൈമാറ്റത്തിലും അഴിമതി നടത്തിയവരെ അറസ്റ്റ് ചെയ്യുംവരെ കോൺഗ്രസ് പ്രക്ഷോഭം തുടരുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ.എസ്.ആർ.ടി.സി വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി നടത്തിയവർ സർക്കാരിന്റെ കൈകൾ ബന്ധിച്ചിരിക്കുകയാണ്. നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ പോലും പിടികൂടാനായില്ല. കെ.എസ്.ആർ.ടിസിയെ മുഴുവൻ കെ.ടി.ഡി.എഫ്.സി വിഴുങ്ങി കഴിഞ്ഞു. നേരത്തെ കരാറെടുത്ത കമ്പനിയും ഇപ്പോൾ കെട്ടിടം ഏറ്റെടുത്ത ആലിഫ് ബിൽഡേഴ്സും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഒരേ വ്യക്തികൾ നയിക്കുന്ന കമ്പനികൾക്ക് കരാർ നൽകിയത് അഴിമതിയുടെ തുടക്കമായിരുന്നു. ടെൻഡർ റദ്ദാക്കണമെന്ന് നിർദ്ദേശമുണ്ടായിട്ടും ആലിഫ് ബിൽഡേഴ്‌സിന് കരാർ കൊടുക്കുകയായിരുന്നു. സംസ്ഥാന കേട്ടുകേൾവി പോലുമില്ലാത്ത തുകയ്ക്കാണ് ടെർമിനൽ കരാറിന് നൽകിയത്.
നിയമപരമായും നിയമസഭയിലും അഴിമതിയ്‌ക്കെതിരെ വലിയ പോരാട്ടങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ.എബ്രഹാം, അഡ്വ. പി.എം. നിയാസ്, ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബു, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കെ.പി.സി.സി മുൻ ഭാരവാഹികളായ സത്യൻ കടിയങ്ങാട്, സുനിൽ മടപ്പള്ളി, പി.ഉഷാദേവി, ദിനേശ് പെരുമണ്ണ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.അബ്ദുറഹ്മാൻ, പി.വി. ബിനീഷ്, അബ്ദുറഹിമാൻ ഇടക്കുനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |