ബംഗളൂരു: ലോൺ അപേക്ഷ തള്ളിയതിൽ കുപിതനായ യുവാവ് ബാങ്ക് കത്തിച്ചെന്ന് റിപ്പോർട്ട്. കർണാടകയിലെ ഹവേരി ജില്ലയിലെ ഹെഡുഗോഡ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച ഇവിടുത്തെ കനറാ ബാങ്ക് ശാഖയ്ക്കാണ് യുവാവ് തീയിട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ റട്ടിഹല്ലി സ്വദേശി വാസിം ഹസരത്‌സബ് മുല്ലയെന്ന മുപ്പത്തിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോണിന് വേണ്ടി സമീപിച്ചെങ്കിലും രേഖകളിലെ പരിശോധനയ്ക്ക് ശേഷം ബാങ്ക് അധികൃതർ അപേക്ഷ തള്ളിയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച രാത്രിയോടെ ബാങ്കിലെത്തിയ യുവാവ് ജനൽച്ചില്ലുകൾ തകർത്ത് ഓഫീസിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീയിടുകയായിരുന്നു.
ഓഫീസിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവർ ഉടൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഓഫീസിലെ രേഖകളും അഞ്ച് കമ്പ്യൂട്ടറുകളും ഫാനുകളും ലൈറ്റുകളും പാസ്ബുക്ക് പ്രിന്ററും ക്യാഷ് കൗണ്ടിംഗ് മെഷീനും സി.സി.ടി.വികളും അടക്കമുള്ള ഉപകരണങ്ങളും കത്തി നശിച്ചു. 12 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |