തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി ചിത്രത്തിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. സിനിമയിലെ അശ്ലീല ഭാഷാ പ്രയോഗത്തെ സന്ദർഭവുമായി ചേർത്ത് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ചിത്രം പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും, ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും, ചുരുളിയിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു അഭിഭാഷകയുടെ ആരോപണം.
ചുരുളിയിൽ ഏതെങ്കിലും തരത്തിലെ നിയമലംഘനമുണ്ടോയെന്നറിയാൻ ഹൈക്കോടതി ഡിജിപിയ്‌ക്ക് നിർദേശം നൽകിയിരുന്നു. എഡിജിപി പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എസിപി എ നസീമ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് തയ്യാറാക്കുക. ഇത് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |